തിരുവനന്തപുരം: ചിങ്ങം പിറന്നിട്ടും തെളിയാത്ത മാനവും തോരാത്ത മഴയും തെരുവുകച്ചവടക്കാരുടെ സ്വപ്നങ്ങൾക്ക് മീതെ കാർമേഘക്കെട്ട് പടർത്തിയിരിക്കുകയാണ്. ഓണക്കച്ചവടം മഴമുക്കിയാൽ മൂന്നുവർഷത്തെ കാത്തിരിപ്പാകും വിഫലമാവുക. കൊവിഡ് നിയന്ത്രണത്താൽ കഴിഞ്ഞ രണ്ടുവർഷവും തെരുവോരക്കച്ചവടങ്ങൾക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. രോഗഭീതി മാറിയപ്പോഴാകട്ടെ നഗരസഭയുടെ നിയന്ത്രണവും വന്നു. ഫുട്പാത്തിൽ ടാർപോളിൻ കെട്ടിയും ചെറിയ തട്ടടിച്ചുമാണ് നിലവിൽ തെരുവ് കച്ചവടം നടത്തുന്നത്. എന്നാൽ മഴ പെയ്യുമ്പോൾ വെള്ളം കയറുന്നതും പൊതുജനത്തിന് നിന്നു തിരിയാൻ ഇടമില്ലാത്തതുമാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്. തെരുവ് കച്ചവടക്കാരിൽ ഏറെയും അന്യസംസ്ഥാനക്കാർ ആയതിനാൽ ഇവരെ അവഗണിക്കുന്നവരും അധികമാണ്.
മഴ പെയ്താൽ കച്ചവടം മുങ്ങും
താത്കാലിക തട്ടുകളിലും ഷെഡുകളിലും കച്ചവടം നടത്തുന്നവരാണ് തെരുവ് കച്ചവടക്കാരിൽ അധികവും. മഴയത്ത് ഇത്തരമിടങ്ങളിൽ കച്ചവടം ചെയ്യുക ബുദ്ധിമുട്ടാണ്. മഴയിൽ കച്ചവടസാധനങ്ങൾ നനയുന്നതും തിരിച്ചടിയാണ്. പുസ്തകങ്ങൾ, പച്ചക്കറി, പഴം, പൂവ് വിൽക്കുന്നവരാണ് കൂടുതൽ ദുരിതം നേരിടേണ്ടിവരുന്നത്. ഇക്കാരണത്താൽ മഴയത്ത് കടതുറക്കാറില്ല. മഴയത്ത് ഉന്തുവണ്ടിയിൽ പഴവും പച്ചക്കറിയും വിൽക്കുന്നതും നഷ്ടമാണെന്ന് കച്ചവടക്കാർ പറയുന്നു. വലിയവിലയ്ക്ക് എടുത്ത സാധനങ്ങൾ പകുതിവിലയ്ക്ക് പോലും വിറ്റുപോകാത്തതും ഇവരെ നിരാശരാക്കുന്നു.
ആധുനിക കച്ചവട കേന്ദ്രങ്ങൾ
തെരുവ് കച്ചവടക്കാർക്കായി സ്മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ആധുനിക കച്ചവടകേന്ദ്രം കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ മ്യൂസിയം ആർ.കെ.വി റോഡിലാണ് ആധുനിക കച്ചവടകേന്ദ്രമുള്ളത്. ഇതുകൂടാതെ ശംഖുംമുഖത്തും മാനവീയം വീഥിയിലും കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി. ഇവയെന്ന് നടപ്പാക്കുമെന്ന കാത്തിരിപ്പിലാണ് വഴിയോര കച്ചവടക്കാർ. എന്നാൽ ചാല കമ്പോളവും കിഴക്കേകോട്ടയും പാളയവും ഉൾപ്പെട്ട ഇടങ്ങളിലാണ് തെരുവോര കച്ചവടക്കാർ അധികവുമുള്ളത്. ഇവർക്ക് പുതിയൊരു സംവിധാനം എപ്പോൾ സാദ്ധ്യമാകുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |