■സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർ ആവേശത്തിൽ
തിരുവനന്തപുരം: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ തുടക്കമായാണ് ,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ,തൊട്ടുപിന്നാലെയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇന്നത്തെയും കേരള സന്ദർശനത്തെ ബി.ജെ.പി കാണുന്നത്.
മോദിയുടെ സന്ദർശനം പ്രവർത്തകർക്ക് വലിയ ഊർജ്ജം നൽകുന്നതിന്റെ സൂചനയാണ് ഇന്നലെ നെടുമ്പാശേരിയിൽ കണ്ട ജനക്കൂട്ടം. ഇന്ന് വൈകിട്ട് തലസ്ഥാനത്തെത്തുന്ന അമിത് ഷായെയും ആവേശപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി നേതൃത്വം. വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് നാടിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ മോദി, ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന സന്ദേശമാണ് നൽകിയത്. ശനിയാഴ്‌ച കോവളത്ത് ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുന്ന അമിത് ഷാ , ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളം കളി കാണാൻ എത്തില്ല. മുഖ്യമന്ത്രിയുടെ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു.
■ഷാ വൈകിട്ടെത്തും
ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി അമിത് ഷാ ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി
വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗങ്ങളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ഒ.രാജഗോപാൽ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.
നാളെ രാവിലെ 10.30ന് കോവളം ലീല റാവിസിലാണ് മുഖ്യമന്ത്രിമാരുടെ യോഗം. വൈകിട്ട് 4ന് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന്, ശംഖുംമുഖം ഉദയസമുദ്രയിൽ ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |