ലണ്ടൻ : ബ്രിട്ടണിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കും അടുത്ത പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള നേതാവിനെ കണ്ടെത്താൻ ഓഗസ്റ്റ് ആദ്യം ആരംഭിച്ച കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ പോസ്റ്റൽ ബാലറ്റ് ഇന്ന് അവസാനിക്കും. ഫോറിൻ സെക്രട്ടറി ലിസ് ട്രസ്, ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനാക് എന്നിവർ തമ്മിലാണ് പോരാട്ടം. നിലവിലെ സർവേ ഫലങ്ങൾ പ്രകാരം ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് സാദ്ധ്യത കല്പിക്കുന്നത്.
കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ ഋഷിയ്ക്കുണ്ടെങ്കിലും വോട്ടിംഗിൽ പങ്കാളികളായ 1,75,000 പാർട്ടി പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും ലിസ് അനുഭാവികളാണ്. 57 ശതമാനമാണ് ലിസിനുള്ള പിന്തുണയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഋഷിയ്ക്ക് 31 ശതമാനമാണുള്ളത്. ഇന്ന് പ്രാദേശിക സമയം 5 മണിയ്ക്കാണ് ബാലറ്റ് അവസാനിക്കുന്നത്.
ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 12 സംവാദങ്ങളിൽ ലിസും ഋഷിയും പങ്കെടുത്തിരുന്നു. സെപ്റ്റംബർ 5ന് പാർലമെന്റ് ചേരുമ്പോൾ വിജയിയെ പ്രഖ്യാപിക്കും. പിറ്റേ ദിവസം ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രധാനമന്ത്രി പദം ഒഴിയും. കൺസർവേറ്റീവ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെടുന്നയാളെ സർക്കാർ രൂപീകരിക്കാൻ എലിസബത്ത് രാജ്ഞി ക്ഷണിക്കുന്നതോടെ പുതിയ പ്രധാനമന്ത്രിയുടെ ചുമതലകൾ ഔദ്യോഗികമായി ആരംഭിക്കും.
പരമ്പരാഗതമായി പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന വ്യക്തിയും പുതുതായി സ്ഥാനമേൽക്കുന്ന വ്യക്തിയും ബക്കിംഗ്‌ഹാം പാലസിലെത്തിയാണ് രാജ്ഞിയെ കാണുന്നത്. എന്നാൽ, ഇത്തവണ ഇവർ സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കാസിലിലെത്തണം എന്ന പ്രത്യേകതയുണ്ട്. പ്രായാധിക്യം മൂലമുള്ള അവശതകൾ നേരിടുന്ന രാജ്ഞി ഇപ്പോൾ ഇവിടെ തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |