കണ്ണൂർ:ഒാണക്കാലത്തെ ഇത്തവണ പ്രതീക്ഷയോടെ വരവേൽക്കുകയാണ് പൂ വിപണി. പരമാവധി പൂക്കൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. അത്തം മുതൽ നഗരത്തിൽ പൂ വിപണി സജീവമാണ്. ചെണ്ടുമല്ലി, അരളി, റോസ്, സൂര്യകാന്തി, ജമന്തി തുടങ്ങിയ പൂക്കളെല്ലാം വിപണിയിലുണ്ട്. ഇക്കുറി പൂക്കൾക്ക് വിലയും അൽപ്പം കൂടുതലാണ്. പൂക്കൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ടെന്നാണ് വ്യാപാരികളുടെ വാദം. പ്രധാനമായും കർണാടകയിലെ ഗുണ്ടൽപേട്ട്, ചിക്ക് ബല്ലാപൂർ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ കേരളത്തിലേക്കെത്തുന്നത്.
കൊവിഡ് കാലത്ത് നേരിട്ട പ്രതിസന്ധിയും പ്രതികൂലമായ കാലവസ്ഥയും കാരണം ഇവിടങ്ങളിലെ കർഷകർ പലരും കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ മുൻ വർഷങ്ങളിൽ ലഭിച്ചതുപോലെയുള്ള പൂക്കൾ ഇത്തവണയില്ലാത്ത സ്ഥിതിയാണ്. കർണാടകയിൽ പൂ വാങ്ങിക്കുന്നതിന് കേരളത്തിൽ നിന്നുള്ള ലോറികൾ ദിവസങ്ങളായി ക്യൂവിൽ നിൽക്കുകയാണെന്നും വ്യാപാരികൾ പറഞ്ഞു. ഇത്തവണ ഓണം പൊടി പൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടെങ്ങും. കോളേജിലും സ്‌കൂളുകളിലും ഓണാഘോഷം തുടങ്ങി.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിരുന്നു സ്‌കൂളുകളിലും കോളേജിലും ഓണാഘോഷം. അതിനാൽ ഈ രണ്ട് ദിവസം മോശമില്ലാത്ത കച്ചവടം വ്യാപാരികൾക്ക് ലഭിച്ചു.വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവരും വീട്ടിൽ പൂക്കളമിടുന്നതിനാവശ്യമായ പൂക്കൾ വാങ്ങുന്നുണ്ട്.
കർണാടകയിൽ ഇപ്പോൾ പൂജാഘോഷങ്ങൾ നടക്കുകയാണ്. അതിനാൽ അവിടെ പൂക്കൾക്ക് ഡിമാന്റേറെയാണ്. കേരളത്തിലേക്ക് കയറ്റി അയക്കുമ്പോൾ വില വീണ്ടും വർദ്ധിക്കും. നിലവിൽ പൂ വിപണിയിൽ 20 രൂപ മുതൽ 600 രൂപ വരെയാണ് വില.
ഒരു കിലോ നിരക്കിൽ വില
ചെണ്ടുമല്ലി മഞ്ഞ 150-200
ചെണ്ടുമല്ലി ഓറഞ്ച്160-200
അരളിപൂ റോസ് 500
വെള്ള ജമന്തി 400
പിങ്ക് ജമന്തി 500
റോസ് 300
ഡബിൾ ഷേഡ് റോസ് 500
വാടാമല്ലി 200
അനുമതി പഴയ ബസ് സ്റ്റാൻഡിൽ മാത്രം
നിലവിൽ നഗരത്തിൽ പഴയ ബസ് സ്റ്റാൻഡിൽ മാത്രമാണ് പൂ കച്ചവടത്തിന് അനുമതി നൽകിയിരിക്കുന്നത്. മുനീശ്വരൻ കോവിലിന് സമീപമുള്ള നിലവിലെ പൂസ്റ്റാളുകളിലും കച്ചവടമുണ്ട്. സ്റ്റേഡിയം കോർണറിൽ പൂ കച്ചവടക്കാർ നിലയുറപ്പിച്ചിരുന്നെങ്കിലും കോർപറേഷൻ ഇടപെട്ട് മാറ്റുകയായിരുന്നു. നഗരത്തിലെ തിരക്ക് കണക്കിലെടുത്താണ് പൂ കച്ചവടം പഴയ സ്റ്റാൻഡിൽ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |