തലശ്ശേരി: മുഖ്യമന്ത്രിയായി ഇ.കെ.നായനാരേയും ആഭ്യന്തര മന്ത്രിയായി കൊടിയേരി ബാലകൃഷ്ണനേയും തിരഞ്ഞെടുത്ത് അയച്ച തലശ്ശേരിയിൽ അവരുടെ പിൻമുറക്കാരനായ ഷംസീറിനെ തേടി സഭയെ നയിക്കുകയെന്ന വലിയ നിയോഗമാണ് എത്തിയിരിക്കുന്നത്. എം.വി.ഗോവിന്ദൻ സി.പി.എം.സംസ്ഥാന സെക്രട്ടറിയായതോടെ ഒഴിവിലേക്ക് പേര് ഉയർന്നുവന്നിരുന്നെങ്കിലും സഭാനാഥനായി പരിഗണിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം.
മന്ത്രിസഭാ രൂപീകരണഘട്ടത്തിൽ പരിഗണനയിലുണ്ടായിരുന്നു ഷംസീർ. മുഹമ്മദ് റിയാസ് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷംസീർ പരിഗണിക്കപ്പെടാതിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് ഷംസീർ എം.എൽ.എയാകുന്നത്. എം.പിയെന്ന നിലയിലെ മികച്ച പ്രകടനം എം.ബി.രജേഷിനെ എം.വി.ഗോവിന്ദൻ രാജിവച്ച ഒഴിവിലേക്ക് പരിഗണിക്കുന്നതിന് തുണച്ചതോടെ ഷംസീർ സ്പീക്കർ പദവിയിലേക്ക് പരിഗണിക്കപ്പെടുകയായിരുന്നു. വർഷങ്ങളായി പാർട്ടിയുടേയും യുവജന സംഘടനയുടേയും മുഖമായി മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് ഷംസീറിന്റേത്. തലശ്ശേരി സഹകരണ ആശുപത്രിയുടെ ചെയർമാനായിരുന്ന ഷംസീർ എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിന്റെ വികസനത്തിനായി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ഹാർബർ ടൗൺ, പഴശ്ശി, ഫോക് ലോർ ,കൾച്ചറൽ സർക്യൂട്ടുകളായി തരം തിരിച്ച് 41 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മലബാർ കേൾസർ സെന്റർ കെട്ടിട സമുച്ഛയം (562 കോടി) ,കുണ്ടുചിറ പാലം (10 കോടി), തലശ്ശേരി കൂത്തുപറമ്പ് കുടിവെള്ള പദ്ധതി (86 കോടി), ചമ്പാട് കോപ്പാലം റോഡ് (10 കോടി) ,കൊടുവള്ളി മേൽപ്പാലം (265 കോടി), മുൻസിപ്പൽ സ്റ്റേഡിയം പുനർനിർമ്മാണം, ഗുണ്ടർട്ട് ബംഗ്ലാവ് നവീകരണം വരെയുള്ള പദ്ധതികൾ ഷംസീറിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കിയവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |