പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ബ്രൈമൂർ ഗോൾഡൻവാലി എസ്റ്റേറ്റിലെ എൺപതിലേറെ തൊഴിലാളി കുടുംബങ്ങൾ കഴിയുന്നത് റേഷൻ കൊണ്ടുമാത്രമാണ്. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട് അർദ്ധപട്ടിണിയിലായിട്ട് വർഷങ്ങളേറെയായി.
പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ ലയങ്ങളിലാണ് ഇവരുടെ താമസം. ചെറിയ കാറ്റടിച്ചാൽപ്പോലും ഇവരുടെ ഉള്ളിൽ തീയാണ്. ബ്രൈമൂർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
ലേബർ ഇൻസ്‌പെക്ടറോ ലേബർ ഡിപ്പാർട്ടുമെന്റോ ഇടപെട്ടാൽ തീരാവുന്ന പ്രശ്നങ്ങളാണ് നിലവിലുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയങ്ങൾ ഏത് സമയവും തകർച്ചയുടെ വക്കിലാണ്. പഞ്ചായത്തിന്റെ ഇടപെടൽകൊണ്ട് ലയങ്ങളിൽ വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യം പോലും ഇല്ലാത്തതിനാൽ ചിലർ വാടകവീടുകളിലേക്ക് താമസം മാറി. അടിസ്ഥാനാവശ്യങ്ങൾ നടപ്പാക്കാൻ നിലവിൽ റിലീഫ് ഫണ്ട് ഇനത്തിൽ രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല.
മുടങ്ങിക്കിടക്കുന്ന തോട്ടം തൊഴിൽ പുനരാരംഭിക്കുകയും വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകുകയും വേണമെന്നാണ് ഈ പാവങ്ങളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |