പത്തനംതിട്ട : തോടുകൾ കയ്യേറുന്നതും റോഡുകൾക്ക് മതിയായ ഒാടകളില്ലാത്തതും കാരണം ജില്ലയിൽ വെള്ളപ്പൊക്ക മേഖലകൾ കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് ഇതുവരെ വെള്ളപ്പൊക്കം ഉണ്ടാകാത്ത മേഖലകളിൽ അവിചാരിതമായി ഒഴുക്കുവെള്ളം കയറിയത് തോടുകൾക്ക് വീതികുറഞ്ഞതിനെ തുടർന്നാണ്. പത്തനംതിട്ട നഗരത്തിൽ സെന്റ് പീറ്റേഴ്സ്, സ്റ്റേഡിയം ജംഗ്ഷൻ, വെട്ടിപ്രം ഭാഗങ്ങളി തോടുകൾ കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുണ്ട്. വെട്ടിപ്രത്തെ ഗോഡൗണിലും എസ്.പി ഒാഫീസ് റോഡിലും വെള്ളം കയറാൻ ഇതു കാരണമായി. സ്റ്റേഡിയം ജംഗ്ഷനിലെ കടകളിൽ ഇതാദ്യമായി വെള്ളം കയറി. തോടുകൾക്ക് സമീപം അശാസ്ത്രീയ നിർമ്മാണങ്ങളും മണ്ണെടുപ്പും വ്യാപകമാണ്.
തോടുകളുടെയും പൊതുസ്ഥലങ്ങളുടെയും പുറമ്പോക്ക് കയ്യേറ്റത്തിലൂടെ വെള്ളമൊഴുക്കിന് സ്ഥലം കുറഞ്ഞു. ഇതോടെ വെള്ളം കരയിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. ഗ്രാമീണ മേഖലകളിലൂടെയുണ്ടായിരുന്ന പല പ്രധാനപ്പെട്ട തോടുകളും തകർന്നു. തോടുകളുടെ വീണ്ടെടുക്കലിനായി നിരവധി പദ്ധതികൾ സർക്കാരും തദ്ദേശസ്ഥാപനങ്ങളും ആവിഷ്‌കരിച്ചിരുന്നു.
നദികളിൽ ജലനിരപ്പ് ഉയരുന്നതോടെയുണ്ടാകുന്ന പ്രളയം സാധാരണയാണെങ്കിലും മണിക്കൂറുകൾ മഴ പെയ്തതോടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളക്കെട്ടിലായത് സമീപകാലത്ത് ആദ്യ അനുഭവമാണ്.
ജില്ലയിൽ പല പ്രധാന ടൗണുകളും റോഡുകളും തിങ്കളാഴ്ച രാവിലെ വെള്ളക്കെട്ടിലായിരുന്നു. അപ്രതീക്ഷിതമായ പ്രാദേശിക പ്രളയം നഷ്ടമുണ്ടാക്കിയത് ഏറെയും വ്യാപാരികൾക്കാണ്. ചുങ്കപ്പാറ, വെണ്ണിക്കുളം, പത്തനംതിട്ട തുടങ്ങിയ ടൗൺ മേഖലകളിൽ വെള്ളം കയറി. തോടുകൾ കരകവിഞ്ഞും പാടങ്ങൾ നിറഞ്ഞുമാണ് വെള്ളം എത്തിയതെങ്കിലും പെയ്തിറങ്ങിയ മഴയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാൻ ഇടംകൂടി ഇല്ലാതായതോടെ പ്രളയ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നിരവധി വീടുകളിലും വെള്ളം കയറി. അപ്രതീക്ഷിതമായ പ്രളയം വൻ നഷ്ടം നിരവധി കുടുംബങ്ങൾക്കും ഉണ്ടാക്കി.
വെള്ളപ്പൊക്കം മേഖലകൾ കൂടുന്നു
റോഡുകൾക്ക് ഒാടയില്ല
റോഡുകൾ പലതും ഉന്നത നിലവാരത്തിൽ പൂർത്തീകരിച്ചെങ്കിലും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുള്ള വീതിക്ക് റോഡുകൾ പൂർത്തിയാക്കിയതോടെ വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതായി. ഓടകൾ പണിത സ്ഥലങ്ങളിൽ ജലമൊഴുക്കിന് ഇവയുടെ നിർമ്മാണം പര്യാപ്തമല്ലെന്ന ആക്ഷേപമുണ്ട്.
മഴക്കാലപൂർവ ശുചീകരണം എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങൾ ലക്ഷങ്ങൾ ചെലവാക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ടുകൾ വ്യാപകമാണ്. തദ്ദേശസ്ഥാപനങ്ങൾ ഓടകളുടെ ശുചീകരണം, മാർക്കറ്റുകളുടെ നവീകരണം, ജലനിർഗമന മാർഗങ്ങൾ മെച്ചപ്പെടുത്തുക, തോടുകളുടെ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് ഫണ്ട് നീക്കിവച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |