അടൂർ : പള്ളിക്കലാറിനെ വീണ്ടെടുക്കാൻ ആദ്യഘട്ടമായി സംസ്ഥാന സർക്കാർ 8 കോടി രൂപ അനുവദിച്ചിട്ടും നവീകരണം വീണ്ടും തുലാസിൽ. സാങ്കേതിക അനുമതിക്കായുള്ള ഫയൽ ആറ് മാസമായി തിരുവനന്തപുരം മേജർ ഇറിഗേഷൻ ചീഫ് എൻജിനിയറുടെ ഓഫീസിൽ ഒതുങ്ങിയിരിക്കുകയാണ്. രണ്ട് പ്രാവശ്യം എസ്റ്റിമേറ്റ് സംബന്ധിച്ച ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. സംശയങ്ങളെല്ലാം ദുരീകരിച്ചിട്ടും സാങ്കേതിക അനുമതി ഒരുകാരണവും ഇല്ലാതെ നീട്ടിക്കൊണ്ടുപോകുകയാണ്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ആറിന്റെ സ്വാഭാവിക വീതി പുനസ്ഥാപിച്ച് സുഗമമായ ഒഴുക്ക് വീണ്ടെടുക്കാനായിരുന്നു പദ്ധതി ഒരുക്കിയത്. പദ്ധതി തുക അനുവദിച്ചെങ്കിലും സാങ്കേതിക അനുമതി കിട്ടാത്തതാണ് പദ്ധതിക്ക് തടസം.
സാങ്കേതിക അനുമതി വൈകുന്നതിന് പിന്നിൽ കയ്യേറ്റക്കാരുടെ ഇടപെടൽ ഉണ്ടോയെന്നുള്ള സംശയങ്ങളുമുണ്ട്. അടൂർ പട്ടണത്തിൽ ഉൾപ്പെടെ ആറ് കയ്യേറി വൻ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കയ്യേറ്റം വീണ്ടെടുക്കാൻ റവന്യു വകുപ്പും നഗരസഭയും ചേർന്ന് തീരം അളന്ന് തിട്ടപ്പെടുത്തി സർവ്വേ കല്ല് സ്ഥാപിച്ചെങ്കിലും കയ്യേറ്റക്കാർ കല്ലും പിഴുതെറിഞ്ഞു. ഇത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആർ.ഡി.ഒ അന്വേഷിച്ചപ്പോഴാണ് കയ്യേറ്റം അളന്നുതിരിച്ച സ്കെച്ചും കാണാനില്ലന്ന വിചിത്ര മറുപടി അടൂർ താലൂക്ക് ഓഫീസിൽ നിന്ന് ലഭിച്ചത്. ഇൗ സ്ഥിതി തുടരുമ്പോഴാണ് എട്ട് കോടി നവീകരണത്തിന് അനുവദിക്കുന്നത്. കയ്യേറ്റക്കാരെല്ലാം പ്രബലരാണ്. ആറ് നവീകരണം വീണ്ടും തുടങ്ങിയാൽ കയ്യേറിയ ഭൂമി ഒഴിഞ്ഞ് നൽകേണ്ടിവരും. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ സാങ്കേതിക അനുമതി താമസിപ്പിക്കുന്നതിൽ സംശയം ബലപ്പെടുന്നതും ഇതിനാലാണ്. രണ്ട് ദിവസം ശക്തമായ മഴ പെയ്താൽ ആറ് കരകവിയുന്ന സാഹചര്യമാണുള്ളത്. അടൂർ പട്ടണത്തിൽ പുതിയ പാലം നിർമ്മിക്കാൻ ആറിലുണ്ടാക്കിയ തടയണ ഉൾപ്പടെ നീക്കിയിട്ടില്ല. മാലിന്യങ്ങൾ തടയണയിൽ തങ്ങി കിടക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ആറ് മലിനപ്പെട്ട് നശിക്കുകയാണ്.
നവീകരണത്തിന് ആദ്യഘട്ടമായി അനുവദിച്ചത് : 8 കോടി രൂപ
പദ്ധതിയിൽ
1.സംരക്ഷണ ഭിത്തികെട്ടുക,
2. കുളികടവുകൾ നിർമ്മിക്കുക,
3. മാലിന്യം എറിയാതിരിക്കാൻ വേലി സ്ഥാപിക്കുക,
4. കാമറ സ്ഥാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |