കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്‌ക്ക് വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള അനുമതി നൽകുന്ന കാര്യത്തിൽ വിദഗ്ദ്ധസമിതിയുടെ പരിശോധനയ്‌ക്കുശേഷമേ തീരുമാനമാകൂവെന്ന് യു.ജി.സി ഹൈക്കോടതിയിൽ അറിയിച്ചു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയൊഴികെയുള്ള മറ്റു സർവകലാശാലകൾ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്തുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെതിരെ ഒരുകൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് യു.ജി.സി ഇക്കാര്യം അറിയിച്ചത്. മറ്റ് സർവകലാശാലകളെ വിലക്കിയതോടെ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായി പഠനം നടത്താനുള്ള അവസരം നഷ്ടമായെന്നും യു.ജി.സിയുടെ അനുമതി ഇല്ലാത്തതിനാൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ കോഴ്‌സുകളിൽ ചേരാനുമാവില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ വാദം. തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ വിഷയത്തിൽ യു.ജി.സിയുടെ നിലപാട് തേടിയത്.
കോഴ്സുകൾ നടത്താൻ അനുമതി തേടി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അപേക്ഷ നൽകിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിദഗ്ദ്ധസമിതി പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും യു.ജി.സി വ്യക്തമാക്കി. നിലവിൽ അനുമതി നൽകിയിട്ടില്ലെന്നും വിശദീകരിച്ചു. തുടർന്ന് വിദഗ്ദ്ധസമിതിയുടെ പരിശോധനാ വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി സെപ്തംബർ 16ന് പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |