കോഴിക്കോട്: ഓണം കെങ്കേമമാക്കാൻ വിപണി ഒരുങ്ങിയെങ്കിലും സാധനങ്ങൾ വാങ്ങാൻ നഗരത്തിലെത്തുന്നവർ 'ശങ്ക' തോന്നിയാൽ ത്രിശങ്കുവിലാകും. ആവശ്യത്തിന് ടോയ്ലറ്റുകൾ ഇല്ലാത്തതാണ് ജനത്തിന് തിരിച്ചടിയാവുന്നത്.
പൊതു ടോയ്ലറ്റുകൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടെ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ കോർപ്പറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. വിവിധ പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർമ്മിച്ച ടോയ്ലറ്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിലടക്കം കുതിപ്പ് പ്രതീക്ഷിച്ച് സർക്കാർ ഓണാഘോഷ പരിപാടികൾ വിപുലമാക്കുമ്പോഴാണ് കോഴിക്കോട് നഗരത്തിലെത്തുന്നവർ മൂത്രമൊഴിക്കാൻ സൗകര്യമില്ലാതെ വിയർക്കുന്നത്. നഗരത്തിൽ നിർമാണം പൂർത്തിയായ ടോയ്ലറ്റുകൾ പലതും
സാങ്കേതിക കാരണത്താൽ നോക്കുകുത്തികളാണ്. മാനാഞ്ചിറ, ബീച്ച് ആശുപത്രിയ്ക്ക് സമീപം, വലിയങ്ങാടി, കാലിക്കറ്റ് നഴ്സിംഗ് ഹോമിന് സമീപം, കോർപ്പറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലെല്ലാം നിർമാണം പൂർത്തിയായ ടോയ്ലറ്റുകളുണ്ട്.
വ്യാപാരികളുടെ നിരന്തര ആവശ്യത്തിനൊടുവിൽ പണിത വലിയങ്ങാടിയിലെ ടോയ്ലറ്റ് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. തിരക്കേറിയ അങ്ങാടിയിൽ എത്തുന്നവർ മൂത്രമൊഴിക്കാൻ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടോയ്ലറ്റ് അടഞ്ഞിട്ട് കാലങ്ങളായി. മാനാഞ്ചിറയ്ക്കകത്തെ ടോയ്ലറ്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നടത്തിപ്പിന് കരാറുകാരെ കിട്ടാനില്ലെന്നാണ് കോർപ്പറേഷന്റെ സങ്കടം. ഈ മാസത്തോടെ ടോയ്ലറ്റുകൾ തുറന്ന് കൊടുക്കുമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉറപ്പ് നൽകിയിരുന്നു.
@ മോഡുലാർ പരീക്ഷണവും പാളി
പരീക്ഷിച്ച് പരാജയപ്പെട്ട ഇ ടോയ്‌ലറ്റുകൾക്ക് പകരം മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ കോർപ്പറേഷൻ നടത്തിയ നീക്കവും പാളി. നഗരസഭാ പരിധിയിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ഇ ടോയ്‌ലറ്റുകൾ മാറ്റി മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം. കോർപ്പറേഷൻ ഓഫീസിനോട് ചേർന്ന് രണ്ട് മോഡുലാർ ടോയ്‌ലറ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇതിൽ അപാകതകൾ കണ്ടെത്തിയതിലാണ് പദ്ധതി ഉപേക്ഷിച്ചത്. നഗരത്തിൽ പൊതു ടോയ്‌ലറ്റുകൾ വേണ്ടത്ര ഇല്ലെന്ന പരാതി രൂക്ഷമായതോടെയാണ് കോർപ്പറേഷൻ പദ്ധതി നടപ്പാക്കാൻ രംഗത്തിറങ്ങിയിരുന്നത്.
@ ഇ- ടോയ്ലറ്റുകൾക്കും
അകാല മൃത്യു
മാനാഞ്ചിറ സ്‌ക്വയർ, മെഡിക്കൽ കോളേജ്, ഒയിറ്റി റോഡ്, ബേപ്പൂർ, അരീക്കാട്, പാവങ്ങാട്, ലോറി സ്റ്റാൻഡ്, മുതലക്കുളം, കാരപ്പറമ്പ്, ബീച്ച് തുടങ്ങി 14 തിരക്കുള്ള സ്ഥലങ്ങളിലായിരുന്നു ഇ- ടോയ്ലറ്റ് ആരംഭിച്ചിരുന്നത്. കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പെ മിക്കയിടങ്ങളിലും ഇതിന്റെ പ്രവർത്തനം നിലച്ചു. 2019 ൽ കരാർ കാലാവധി അവസാനിക്കുകയും കമ്പനി പൂർണമായും പ്രവർത്തനം നിർത്തുകയും ചെയ്ത.
" കോർപ്പറേഷൻ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച ടോയ്ലറ്റുകൾ തുറന്നു കൊടുക്കുന്നില്ല. പിന്നീട് അറ്റകുറ്റപണികൾക്കായി വീണ്ടും ഫണ്ട് നൽകും. ചെലവാക്കുന്ന തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. നിർമാണം പൂർത്തിയായ ടോയ്ലറ്റുകൾ തുറന്നു കൊടുക്കാൻ കോർപ്പറേഷൻ തയ്യാറാകണം'. കെ.സി.ശോഭിത ( കോർപ്പറേഷൻ പ്രതിപക്ഷ നേതാവ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |