ആലപ്പുഴ : സ്റ്റാർട്ടിംഗ് പിഴവുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് പരിഹാരം കണ്ട് വള്ളംകളിയുടെ മത്സര നിലവാരം ഉയർന്നത് 2018ലാണ്. അതുവരെയും സ്റ്റാർട്ടിംഗ് പോയിന്റിലെ തർക്കം സംഘാടകർക്ക് എന്നും തലവേദനയായിരുന്നു. ഒരിക്കലും വള്ളങ്ങൾ ഒരേ ലെവലിൽ നിൽക്കില്ല. കുതിക്കാനുള്ള ആവേശത്തിൽ ഓരോ ടീമും മുന്നോട്ട് ആഞ്ഞ് വരും. 15 തവണ വരെ വള്ളങ്ങളെ പുറകോട്ടെടുപ്പിച്ച സംഭവങ്ങളുണ്ട്. ക്ലബ്ബുകൾ തമ്മിലുള്ള പോര് ഒടുവിൽ വഴക്കിൽ കലാശിക്കും. ഇത്തരത്തിൽ മണിക്കൂറുകൾ വൈകി ആരംഭിച്ച മത്സരം നേരം വൈകി ഇരുട്ടത്ത് അവസാനിച്ച അവസ്ഥയുമുണ്ടായിട്ടുണ്ട്.
മുഹമ്മ സ്വദേശിയായ യുവ ശാസ്ത്രജ്ഞൻ ഋഷികേശ് ആവിഷ്ക്കരിച്ച ആധുനിക സ്റ്റാർട്ടിംഗ് സംവിധാനമാണ് കഴിഞ്ഞ വർഷങ്ങളിൽ മത്സരം കുറ്റമറ്റതാക്കിയത്. വള്ളത്തിന്റെ അമരത്ത് ബെൽറ്റ് കെട്ടി കായലിൽ താൽക്കാലികമായി തയാറാക്കിയ ഫ്ലോട്ടിംഗ് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കും. ഇതോടെ ഹീറ്റ്സിൽ പങ്കെടുക്കുന്ന നാല് വള്ളങ്ങളും ഒരേ നിരപ്പിലാകുന്നതാണ് സംവിധാനം. ഈ വർഷവും സാങ്കേതിക വിദ്യ കൈമാറാനുള്ള കരാറിൽ ഋഷികേശ് ഒപ്പുവെച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപയോളം നിർമ്മാണച്ചെലവ് വരുന്ന സംവിധാനത്തിന് പരമാവധി രണ്ടരലക്ഷം രൂപനൽകാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. രക്തം വിയർപ്പാക്കി തുഴയെറിയുന്ന തുഴച്ചിലുകാർക്ക് വേണ്ടി കടം വാങ്ങിയും സ്റ്റാർട്ടിംഗ് സംവിധാനം സജ്ജമാക്കുമെന്ന നിലപാടാണ് ഋഷികേശ് സ്വീകരിച്ചത്. ആഢംബരങ്ങൾക്ക് വേണ്ടി കോടികൾ മുടക്കുന്ന സർക്കാർ സംവിധാനങ്ങൾ, വർഷങ്ങളോളം നീണ്ടു നിന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം നൽകിയ ഋഷികേശിനെ പോലുള്ള യുവസംരംഭകർക്ക് അർഹമായ പരിഗണന നൽകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
കോടികളുടെ കളി
പ്രഥമ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി ഒമ്പത് ടീമുകൾക്ക് ലഭിച്ചത് 5.86 കോടി രൂപയാണ്. കേവലം പങ്കാളിത്തതിന്റെ പേരിൽ മാത്രം 48 ലക്ഷം രൂപ വീതം ലഭിച്ചു. 12 മത്സരങ്ങൾ നടന്ന ലീഗിൽ അതത് മത്സരത്തിലെ വിജയികൾക്ക് ലക്ഷങ്ങളും സമ്മാനമായി ലഭിച്ചു. ഇത് തന്നെയാണ് സി.ബി.എല്ലിനെ പ്രിയങ്കരമാക്കുന്നതും. പ്രതിദിന തുഴച്ചിലിന് പരമാവധി 1500 ലഭിച്ചിരുന്ന തുഴച്ചിലുകാർക്ക് സി.ബി.എല്ലിൽ എത്തിയതോടെ 4000 രൂപ വരെ ലഭിക്കുന്ന അവസ്ഥയായി. ബോണസ് തുകയോ, സമ്മാനത്തുകയോ കൊണ്ട് ചെലവുകൾ നികത്താൻ സാധിക്കാത്ത ക്ലബ്ബുകൾക്ക് സി.ബി.എൽ ആശ്വാസമാണ്. മറ്റ് കായിക മേഖലകളിലെ ലീഗ് മത്സരങ്ങൾക്ക് സമാനമായ പ്രചരണം സി.ബി.എല്ലിനും കൊണ്ടുവരണമെന്ന ആവശ്യം വള്ളംകളി പ്രേമികൾ നാളുകളായി ഉന്നയിക്കുകയാണ്. ഐ.പി.എല്ലിന് സമാനമായി താരലേലവും, ചലച്ചിത്ര താരങ്ങളെ ബ്രാൻഡ് അംബാസിഡർമാരായി ഇറക്കുന്നതും പ്രാവർത്തികമാക്കിയാൽ വള്ളംകളി വേറെ ലെവലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |