ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിൽ കായൽ ശുചിത്വ ബോധവത്കരണത്തിനായി നഗരസഭയുടെ ഹരിതകർമ്മ സേനാംഗങ്ങൾ പുന്നമടയിൽ തുഴച്ചിൽ പരിശീലനം ആരംഭിച്ചു. തെക്കനോടി വള്ളങ്ങളുടെ മത്സരത്തിൽ നെഹ്രുട്രോഫിയിൽ ഹാട്രിക്ക് മുത്തമിട്ട പാരമ്പര്യമുള്ള 'ദേവസ്' വള്ളത്തിലാണ് ഹരിതകർമ്മസേനാംഗങ്ങൾ തുഴയുന്നത്.
പ്രത്യേക യൂണിഫോമിൽ പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് പരിശീലനം ആരംഭിച്ചത്. ചെലവ് നഗരസഭയാണ് കണ്ടെത്തുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷമാണ് പരിശീലനം. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ക്യാപ്ടനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ് വൈസ് ക്യാപ്ടനുമാണ്. 35 തുഴച്ചിൽക്കാർ, ഒരു നിലക്കാരൻ, മൂന്ന് അമരക്കാർ എന്നിവരാണ് വള്ളത്തിലുള്ളത്. നഗരസഭ സെക്രട്ടറി ബി.നീതുലാൽ, ഹെൽത്ത് ഓഫീസർ കെ.പി. വർഗ്ഗീസ്, ജൂനിയർ ഹെൽത്ത് ഓഫീസർമാരായ സുമേഷ് പവിത്രൻ, ടെൻഷി സെബാസ്റ്റ്യൻ എന്നിവരും പരിശീലന തുഴച്ചിലിന് ആവേശമായി വള്ളത്തിലുണ്ടായിരുന്നു. ആലപ്പുഴ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമാണ് കായലിന്റെയും കനാലുകളുടെയും മലിനീകരണത്തിനെതിരെ വനിതാ പ്രതിരോധം എന്ന നിലയിൽ ഹരിതകർമ്മസേന മത്സര രംഗത്ത് എത്തുന്നത്.
വിദേശ വ്യവസായിയായ തൃക്കുന്നപ്പുഴ ദേവസിൽ കലാധരന്റെ ഉടമസ്ഥതയിലുള്ള ദേവസ് തെക്കനോടി വള്ളം 2009ൽ ആണ് നീരണിഞ്ഞത്. ഇരുപത്തി അഞ്ചേകാൽ കോൽ നീളവും 52 അംഗുലം വണ്ണവുമുണ്ട്. കോഴിമുക്ക് നാരായണൻ ആചാരിയുടെ മകൻ ഉമാമഹേശ്വരൻ ആണ് ശില്പി. തുഴച്ചിൽക്കാർക്കുള്ള യൂണിഫോം നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് വിതരണം ചെയ്തു.
# ലവ് ദ ലേക്ക്
നെഹ്രുട്രോഫി, പല്ലന കുമാരനാശാൻ ജലമേള, തൃക്കുന്നപ്പുഴ, പുളിക്കീഴ്, പടിക്കടവ്, കരുവാറ്റ, കന്നേറ്റി, പായിപ്പാട്, കരുമാടി ജലോത്സവങ്ങളിലെ മത്സരങ്ങളിൽ നിറസാന്നിദ്ധമാണ് ദേവസ്. ആലപ്പുഴ നഗരസഭയുടെ കായൽ ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായ 'ലവ് ദ ലേക്ക്' കാമ്പയിനിന്റെ ഭാഗമായാണ് ഹരിതകർമ്മ സേന തുഴ
യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |