തൃശൂർ - പാലക്കാട് ദേശീയപാത 566 വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നിരന്തരമുണ്ടാകുന്ന അപകടങ്ങളും ദേശീയപാത അതോറിറ്റിയുടെ പിടിപ്പുകേടും കരാർ കമ്പനികളുടെ സൂത്രപ്പണികളും പണിക്കുറ്റങ്ങളുമെല്ലാം നിരന്തരം ചർച്ചയാവാറുണ്ട്. നിശ്ചയിച്ച കാലദൈർഘ്യത്തിൻ്റെ ഇരട്ടി വർഷങ്ങൾ പിന്നിട്ടിട്ടും പണി തീരാത്തതും നിരവധി പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. കുതിരാൻ ടണലിനെ ചൊല്ലിയുളള പ്രതിഷേധവും അതിലുൾപ്പെടുന്നു. ഒടുവിൽ രണ്ടുടണലിലൂടെയും വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും അനാസ്ഥയും കെടുകാര്യസ്ഥതയും അശാസ്ത്രീയമായ നിർമ്മാണപ്രവർത്തനങ്ങളും സൃഷ്ടിക്കുന്ന അലോസരങ്ങൾ ചെറുതല്ല. മണ്ണുത്തി - വടക്കഞ്ചേരി പാതയുടെ നിർമാണകരാർ ഒപ്പു വച്ചിട്ട് കഴിഞ്ഞ മാസം 24ന് 13 വർഷം പിന്നിട്ടിട്ടും പത്തുവർഷം മുൻപ് പൂർത്തിയാകേണ്ട പ്രവൃത്തികൾ പോലും പൂർത്തിയാക്കിയിട്ടില്ലെന്നത് അനാസ്ഥയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇതിൽ ജനപ്രതിനിധികളുടെ ഇടപെടലുകളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ഉയരുമ്പോൾ മാത്രം തിരിഞ്ഞുനോക്കുന്ന ജനപ്രതിനിധികളാവരുതെന്ന് അവർ മുന്നറിയിപ്പും നൽകുന്നു. അടിപ്പാതകൾ നിർമ്മിക്കാത്തതിനാൽ മുടിക്കോട് അടക്കമുള്ള ജംഗ്ഷനുകളിൽ അപകടമരണങ്ങളും പതിവായത് ഈയിടെ പ്രതിഷേധത്തിന് ആക്കം കൂട്ടിയിരുന്നു. വടക്കഞ്ചേരി വരെയുളള നിർമ്മാണം മുടന്തുന്നതും ടോൾ പ്‌ളാസയിലെ അനാസ്ഥകളും ആക്ഷേപമായി ഉയർന്നുവന്നതോടെ പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞദിവസം അടിയന്തരയോഗം ചേർന്നിരുന്നു. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. അടിപ്പാതയുടെയും സർവീസ് റോഡുകളുടെയും പ്രശ്‌നങ്ങളും ടോൾപ്ലാസയെ ചൊല്ലിയുള്ള ആക്ഷേപങ്ങളും മുഖ്യചർച്ചാവിഷയമായി. വിവിധ പ്രദേശങ്ങളിലെ ആക്‌ഷൻ കൗൺസിൽ പ്രതിനിധികളും പങ്കെടുത്തു. അങ്ങനെയാണ് മുടിക്കോട്, കല്ലിടുക്ക്, മുളയം റോഡ് എന്നിവിടങ്ങളിൽ അടിപ്പാതകൾ നിർമ്മിക്കുന്നതിന് തീരുമാനമായത്. ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കാനും സർവീസ് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനും പൂർത്തീകരിക്കാത്ത അഴുക്കുചാലുകളുടെ പണി ഉടൻ പൂർത്തീകരിക്കാനും തീരുമാനമായി.
എന്നാൽ പണികൾ ഇനിയും ബാക്കിയുണ്ട്. കുതിരാനിൽ തൃശൂർ ഭാഗത്തേക്കുള്ള ടണലിനു മുന്നിലെ 300 മീറ്റർ പ്രധാന പാതയുടെ പണി കഴിഞ്ഞിട്ടില്ല. എട്ട് കിലോമീറ്റർ സർവീസ് റോഡും ബസ് ബേകളും ട്രക്ക് പാർക്കിംഗ് സെന്ററുകളും നിർമ്മിച്ചിട്ടില്ല. ടണലിൽ 400 മീറ്റർ ഭാഗത്തു മുകൾ വശത്തെ കോൺക്രീറ്റിംഗും അഴുക്കുചാലുകളുടെ മുകളിൽ സ്ലാബ് ഇടലും കഴിഞ്ഞിട്ടില്ല. സുരക്ഷാവേലികളും തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. പ്രധാന ജോലികൾ ബാക്കിയാണെങ്കിലും കഴിഞ്ഞ മേയ് ഒമ്പതിന് പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കാൻ തുടങ്ങിയിരുന്നു. ടോൾ പിരിവ് തുടങ്ങി 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കേണ്ട ജോലികളും മുടങ്ങിക്കിടക്കുകയാണ്.
അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം അപകടങ്ങൾ കൂടിയതാണ് ഏറെ ഗൗരവത്തോടെ എടുക്കേണ്ട മറ്റൊരു വിഷയം.
ഇനിയും
യോഗം തന്നെ
അടുത്ത അവലോകനയോഗം ഒക്ടോബർ 28ന് എം.പി ഓഫീസിൽ ചേരുന്നതിന് തീരുമാനിച്ചിട്ടുണ്ട്. തുടർച്ചയായി യോഗം കൊണ്ടു മാത്രമേ പണി മുന്നോട്ടുപോകൂവെന്ന് ചുരുക്കം. ദേശീയപാതയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിന് എം.പി, പ്രൊജക്ട് ഡയറക്ടർ, എം.പി നിർദ്ദേശിക്കുന്ന സാങ്കേതിക വിദഗ്ദ്ധൻ, നിർമ്മാണക്കമ്പനി പ്രതിനിധി എന്നിവരടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കുന്നുണ്ട്. ഇനി അതിൻ്റെ യോഗങ്ങളും പിന്നാലെ വരും.
2009 ആഗസ്റ്റ് 24നാണ് ദേശീയപാത അതോറിറ്റിയും തൃശൂർ എക്‌സ്പ്രസ് വേ എന്ന കരാർ കമ്പനിയുമായി കേരളത്തിലെ ആദ്യത്തെ ആറ് വരി ദേശീയപാത നിർമാണത്തിന് കരാർ ഒപ്പുവച്ചത്. 28.5 കിലോമീറ്റർ റോഡിന്റെ നിർമാണത്തിന് 30 മാസമാണ് അനുവദിച്ചിരുന്നത്. എന്നാൽ, സ്ഥലമേറ്റെടുപ്പ് പൂർത്തിയായത് നാലുവർഷം കഴിഞ്ഞായിരുന്നു. ഇതിനായി കേന്ദ്രം അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതു മുതൽക്കാണ് നിർമ്മാണം വൈകുന്നത്. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പണി മുടക്കി. 2009ൽ കുതിരാനിൽ ഒരു കിലോമീറ്ററോളം ടണൽ നിർമാണം തുടങ്ങിയെങ്കിലും പലതവണ മുടങ്ങി. കഴിഞ്ഞ വർഷമാണ് 90 ശതമാനം പണികൾ കഴിഞ്ഞത്. പാർലമെന്റ് സമ്മേളനം നടന്ന കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിലെ എം.പിമാരുമായി ദേശീയപാത പ്രശ്‌നങ്ങൾ ചർച്ച ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് പ്രോജക്ട് മാനേജരുമായുള്ള ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്.
വാഹനങ്ങൾക്ക്
അതിവേഗം
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ വൻവേഗതയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നാണ് ദേശീയപാത അതോറിറ്റിയുടെ സർവേയിൽ കണ്ടെത്തിയത്. മുടിക്കോട്, കല്ലിടുക്ക് പ്രദേശങ്ങളിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിൽ നാഷണൽ ഹൈവേ അതോറിറ്റി നടത്തിയ സർവേയിൽ ഒരെണ്ണം അനുകൂലവുമായി. രണ്ട് സർവേകളിൽ ഏതെങ്കിലും ഒന്നിൽ ആവശ്യകത ബോധ്യമായാൽ അടിപ്പാത അനുവദിക്കാം എന്നാണ് ദേശീയപാതാ അധികൃതർ അറിയിച്ചിരുന്നത്.
തിരക്കേറിയ സമയങ്ങളിൽ 7500ലധികം വാഹനങ്ങൾ ദേശീയപാത മുറിച്ചുകടക്കുന്നുണ്ടെങ്കിൽ മാത്രമേ നിർമാണം പൂർത്തീകരിച്ച ദേശീയപാതകളിൽ പുതിയ അടിപ്പാതകൾ അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകുകയുള്ളൂ. എന്നാൽ വാഹനങ്ങളുടെ തിരക്ക് അറിയാനായി നടത്തിയ സർവേഫലം അനുസരിച്ച് ഏഴായിരത്തിലും താഴെ വാഹനങ്ങളാണ് ഈ പ്രദേശത്തുകൂടെ കടന്നുപോകുന്നത്.
സ്‌പോട്ട് സ്പീഡ് ഡേറ്റാ സർവേയും നടത്തിയിരുന്നു. പ്രത്യേക ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെയും റോഡ് മുറിച്ചുകടക്കുന്ന വാഹനങ്ങളുടെയും വേഗം നിർണയിക്കുകയും അതുമൂലം അപകടമോ മരണങ്ങളോ സംഭവിക്കാൻ സാദ്ധ്യതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന സർവേയാണ് ഇത്. ഈ സർവേയിലെ കണ്ടെത്തൽ അടിപ്പാത നിർമാണത്തിന് അനുകൂലമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ദേശീയപാതയിൽ ശുഭപ്രതീക്ഷയാണ് ഇപ്പോഴുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |