തൃശൂർ: ഓണസമ്മാനമായി 215 പേർക്ക് എൽ.പി സ്‌കൂൾ ടീച്ചർമാരായി നിയമനം ലഭിച്ചു. ജില്ലയിൽ ഒരു ലിസ്റ്റിൽ നിന്നും ഇത്രയും നിയമനങ്ങൾ ഒന്നിച്ച് നടത്തുന്നത് ഇതാദ്യം. തൊട്ടുമുമ്പുള്ള പി.എസ്.സി ലിസ്റ്റിലെ മുഴുവൻ (198) പേരെയും നിയമിച്ചിരുന്നു. പുതിയവർക്കുള്ള നിയമന ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ഓഫീസ് പ്രവൃത്തിദിവസങ്ങളിൽ ഉപഡയറക്ടർ ഓഫീസിലെത്തി സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കുന്ന പുതിയ അദ്ധ്യാപകർക്ക് ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തിദിവസം ജോലിയിൽ പ്രവേശിക്കാം. അധിക തസ്തിക ഉൾപ്പെടെ അമ്പതിലേറെ ഒഴിവുകൾ ഇനിയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ പറഞ്ഞു.
നിലവിലുള്ള താത്കാലിക അദ്ധ്യാപകരിൽ ഭൂരിഭാഗവും പി.എസ്.സി ലിസ്റ്റിലുള്ളവരാണ്. ഇവർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഒഴിവുള്ള മിക്കയിടത്തും ഇവർക്ക് തുടരാനാകും.
വിദ്യാഭ്യാസ അവാർഡ് വിതരണം
കയ്പമംഗലം: വെസ്റ്റ് മരണാനന്തര സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും മെമ്പർമാർക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി.
സമിതി പ്രസിഡന്റ് മോഹനൻ ചാണാടിക്കൽ അദ്ധ്യക്ഷനായി. അജയഘോഷ് മരത്തേഴത്ത് ഉദ്ഘാടനം ചെയ്തു. അനിൽ പാണാട്ട് ഓണക്കിറ്റ് വിതരണം നടത്തി. എം.എസ്. സുനിൽ, കൃഷ്ണമോഹൻ മാമ്പറമ്പത്ത്, പ്രജോദ് പറപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |