തൃശൂർ: കാലത്തിനൊത്ത് മാറിയ ലഹരിമാഫിയ കഞ്ചാവും വാറ്റും വിട്ട് 'ഹൈടെക്' ആയപ്പോഴും ഇവയ്‌ക്കെതിരെ പൊരുതേണ്ട എക്‌സൈസിന് ആൾബലമില്ല. എം.ഡി.എം.എ, എൽ.എസ്.ഡി പോലുള്ള മാരക ലഹരിമരുന്നുകൾ യുവാക്കളെ ഉപയോഗിച്ചും കൊറിയർ, പാർസൽ സർവീസുകൾ വഴിയും ഇന്റർനെറ്റിലെ അധോലാേകമായ 'ഡാർക്ക്‌നെറ്റ്' വഴിയുമാണ് വിൽക്കുന്നത്.
മാഫിയയുടെ തന്ത്രങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള സമയം പോലും എക്‌സൈസിനില്ല. ട്രെയിനും വിമാനവും ഉൾപ്പെടെയുള്ള പഴയ കടത്തുരീതികൾ നിലച്ചിട്ടില്ലാത്തതിനാൽ എവിടെയെല്ലാം പരിശോധിക്കുമെന്നറിയാതെ അവർ കുഴങ്ങുകയാണ്. ഉള്ളവരെക്കൊണ്ട് അധികജോലി ചെയ്യിച്ചാണ് ഓണക്കാല പ്രത്യേക റെയ്ഡ് നടത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരിക്കെതിരെ നടപടി കർശനമാക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ പുതിയ നിയമനം ഉണ്ടായില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് ഇനിയും വിയർക്കേണ്ടിവരും.
റെയ്ഡിൽ പ്രധാനമായും പങ്കെടുക്കേണ്ട സിവിൽ എക്‌സൈസ് ഓഫീസർമാരുടെ ഒഴിവ് എല്ലാ ജില്ലകളിലുമുണ്ട്. പ്രിവന്റീവ് ഓഫീസർമാരെ നേരിട്ട് എടുത്തിരുന്നത് നിറുത്തി അത് പ്രൊമോഷൻ തസ്തികയാക്കി. ഇപ്പോൾ ഇൻസ്‌പെക്ടർമാരെ അപൂർവമായി നേരിട്ട് നിയമിക്കാറുണ്ട്. ബാക്കിയുള്ളവരെ പ്രൊമോഷനിലൂടെയും.
ഒരു എക്‌സൈസ് റേഞ്ച് പരിധിയിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളും എസ്.ഐ, അഡീഷണൽ എസ്.ഐ തുടങ്ങിയ തസ്തികയും ഉള്ളപ്പോൾ ഒരു റേഞ്ച് ഓഫീസിന് ഒരു ഇൻസ്‌പെക്ടറും ചിലയിടങ്ങളിൽ അസി. ഇൻസ്‌പെക്ടറും മാത്രം. അസി. ഇൻസ്‌പെക്ടർക്ക് വ്യാജവാറ്റ്, പൊതുസ്ഥലത്തെ മദ്യപാനം പോലുള്ള ചെറിയ കേസുകളെടുക്കാനേ അധികാരമുള്ളൂ. കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കേസുകളെടുക്കാൻ ഇൻസ്‌പെക്ടർ വേണം. അല്ലെങ്കിൽ കോടതിയിൽ കേസുകൾ തള്ളിപ്പോകാം. അസി. ഇൻസ്‌പെക്ടർമാരെ അഡീഷണൽ ഇൻസ്‌പെക്ടർമാരാക്കി കൂടുതൽ അധികാരം നൽകിയാൽ ഇൻസ്‌പെക്ടർമാരുടെ ജോലിഭാരം കുറയ്ക്കാം.
ചാരായനിരോധനത്തിന് മുമ്പ് വ്യാജവാറ്റ്, അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കൽ തുടങ്ങിയ കേസുകൾ 5,000 രൂപ പിഴയടപ്പിച്ച് തീർപ്പാക്കുമായിരുന്നു. അളവിൽ കൂടുതൽ മദ്യം കൈവശം വയ്ക്കൽ പോലുള്ള നിസാര കേസുകളേ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നുള്ളൂ. കൂടുതൽ ശിക്ഷ കിട്ടാവുന്നവ നടപടിക്രമം പൂർത്തിയാക്കി കോടതിയിലെത്തിക്കണം. കോടതിഡ്യൂട്ടിക്ക് പ്രത്യേകം ഉദ്യോഗസഥരെ നിയോഗിക്കണം. ഇൻസ്‌പെക്ടർ പോകേണ്ടിവരുമ്പോൾ അദ്ദേഹത്തിന്റെ മറ്റു ജോലികൾ തടസപ്പെടും. അവധിയിലാണെങ്കിലും കാര്യങ്ങൾ കുഴയും.
സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 33 ഒഴിവുകളാണ് തൃശൂരിലുള്ളത്. പുതിയ നിയമനത്തിനുള്ള പ്രിലിമിനറി, ഫൈനൽ പരീക്ഷ കഴിഞ്ഞു. ഫൈനൽ ഫലത്തിനു ശേഷം ശാരീരികക്ഷമത പരീക്ഷയും കഴിഞ്ഞേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |