കണ്ണൂർ: കൊവിഡും പ്രളയവും പിന്നിട്ടെത്തിയ ഓണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. കണ്ണൂർ പൊലീസ് മൈതാനവും ടൗൺ സ്‌ക്വയറുമെല്ലാം വിവിധ മേളകളുടെ തിരക്കിലാണിപ്പോൾ.വിപണി ഉണർന്നതോടെ ഓണക്കോടിയെടുക്കാനും സാധനങ്ങൾ വാങ്ങാനും ആളുകളുടെ തിരക്കാണ്. ഇതോടെ കണ്ണൂരും തലശ്ശേരിയും പയ്യന്നൂരും ഇരിട്ടിയുമെല്ലാം ഗതാഗതത്തിരക്കിലാണ്. ഓണാവധിക്ക് സ്‌കൂൾ അടച്ചതോടെ തിരക്ക് ഇരട്ടിച്ചു. വിവിധ മേളകളിലും സന്ദർശകരുടെ എണ്ണം വർദ്ധിച്ചു.
ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലക്ക് ലഭ്യമാക്കി വിപണിയിലെ വിലവർദ്ധന പിടിച്ചുനിർത്താനായി പൊലീസ് സഭാ ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ഓണം ജില്ല ഫെയറിൽ നിരവധിപേരാണ് എത്തുന്നത്. അവശ്യസാധനങ്ങൾക്ക് സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഓണക്കാല സ്‌പെഷ്യൽ സബ്‌സിഡി ഇവിടെയും ലഭിക്കും.
ജില്ല പഞ്ചായത്തിന്റെ പരമ്പരാഗത കാർഷിക വ്യാവസായിക പ്രദർശന വിപണന മേള പൊലീസ് മൈതാനിയിൽ പൊടിപൊടിക്കുകയാണ്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ, പരമ്പരാഗത ഉത്പന്നങ്ങൾ, റിബേറ്റോടെയുള്ള കൈത്തറി ഉത്പന്നങ്ങൾ, ജില്ല പഞ്ചായത്തിന്റെ ഫാമുകൾ, മില്ലുകളിൽ നിന്നു നേരിട്ടെത്തിക്കുന്ന കാർഷിക ഉത്പന്നങ്ങൾ, കരകൗശല നിർമാണ വസ്തുക്കൾ എന്നിവ സജ്ജീകരിച്ച 125 സ്റ്റാളുകളാണ് മേളയിലുള്ളത്. കണ്ണൂർ ഫെയറും കൈത്തറി സംഘങ്ങളുടെ പവലിയനും പൊലീസ് മൈതാനിയിലുണ്ട്.
കളക്ടറേറ്റ് മൈതാനിയിൽ രാജസ്ഥാൻ, മലബാർ മേളകളിലും തിരക്കേറെയാണ്. ഓണത്തെ വരവേൽക്കാൻ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർഷിക വ്യാവസായിക പ്രദർശന വിപണന മേളകൾ തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |