തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷം. ഡീലർമാർ മുൻകൂട്ടി പണം നൽകിയാലും ആവശ്യത്തിന് പെട്രോളും ഡീസലും എത്തിക്കുന്നില്ല. ഇതോടെ സംസ്ഥാനത്തെ അഞ്ഞൂറോളം ഡീലർമാർ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏതാനും മാസങ്ങളായി പമ്പുകളിലേക്കുള്ള ഇന്ധനവിതരണം ഇടയ്‌ക്കിടെ തടസപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രതിസന്ധി കൂടിയെന്നും വില്പനയില്ലാതെ എച്ച്.പി.സി.എല്ലിന്റെ മിക്ക പമ്പുകളും അടഞ്ഞു കിടക്കുകയാണെന്നും ഡീലർമാർ പറഞ്ഞു.
അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നുനിൽക്കുകയും ആഭ്യന്തരവിപണിയിൽ ചില്ലറ വില്പനവില മാറ്റമില്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വിറ്റുവരവിലെ നഷ്ടം സഹിച്ച് വിതരണം നടത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ ഈ നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് ഡീലർമാരുടെ ആരോപണം.
മുൻകൂറായി പണമടച്ചവർക്കും ഇന്ധനം കിട്ടുന്നില്ല. ലോഡിന്റെ മുഴുവൻ തുകയും അടച്ചിട്ടും ഫില്ലിംഗിന് മൂന്നുദിവസത്തോളം കാലതാമസം നേരിടുന്നുണ്ട്. 'നിങ്ങളുടെ ഓർഡർ അനുസരിച്ചുള്ള ഇന്ധനം ഇന്ന് ലഭ്യമല്ല, അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുന്നു' എന്ന സന്ദേശമാണ് പണമടച്ചവർക്ക് കമ്പനിയിൽനിന്ന് ലഭിക്കുന്നത്. എച്ച്.പി.സി.യിൽ നിന്ന് പെട്രോൾ, ഡീസൽ തടസത്തിൽ ഖേദം പ്രകടിപ്പിച്ചുള്ള ബാനറുകൾ പമ്പുകളിൽ തൂക്കിയിരിക്കുകയാണ് ഇപ്പോഴെന്ന് സംസ്ഥാന പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ബി.പി.സി.എല്ലിന്റെയും പമ്പുകളിൽ ഇന്ധനവിതരണം പതിവുപോലെയാണ്. എച്ച്.പി.സി.എല്ലിനെ അപേക്ഷിച്ച് ഐ.ഒ.സി.എല്ലിന് റിഫൈനറികൾ കൂടുതലുള്ളതിനാൽ സ്റ്റോക്ക് ചെയ്യുന്നതിന് പരിധിയുണ്ട്. ബി.പി.സി.എല്ലിന് കൊച്ചിയിൽ റിഫൈനറിയുള്ളതിനാൽ കമ്പനിയുടെ പമ്പുകളിലും ഇന്ധനവിതരണം തടസമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |