ന്യൂഡൽഹി: തായ്‌വാനിൽ ചൈന നടത്തുന്ന അധിനിവേശ ശ്രമങ്ങൾ അടക്കം ഇന്തോ-പസിഫിക് മേഖലയിലെ വിവിധ സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യു.എസ്, ജപ്പാൻ, ഒാസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്കൊപ്പമുള്ള ഇന്ത്യയുടെ കൂട്ടായ്‌മയായ ക്വാഡിന്റെ ആദ്യ സീനിയർ ഓഫീസേഴ്സ് മീറ്റ് (എസ്.ഒ.എം) 5, 6 തീയതികളിൽ ഡൽഹിയിൽ നടക്കും. ഉസ്‌ബെക്കിസ്ഥാനിൽ റഷ്യയും ചൈനയും പങ്കെടുക്കുന്ന സെക്രട്ടറിതല ഉച്ചകോടിക്ക് മുമ്പ് ഇന്ത്യ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് യോഗം.
ദക്ഷിണ-മദ്ധ്യേഷ്യയിലെ യു.എസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു യോഗത്തിൽ യു.എസ് പ്രതിനിധി സംഘത്തെ നയിക്കും. ഒാസ്‌ട്രേലിയൻ വിദേശകാര്യ, വാണിജ്യ വകുപ്പ് (ഡി.എഫ്.എ.ടി) ഡെപ്യൂട്ടി സെക്രട്ടറി ജസ്റ്റിൻ ഹേഹർസ്റ്റ്, ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഫോറിൻ പോളിസി ബ്യൂറോ ഡയറക്ടർ ജനറൽ കെയ്‌ചി ഇച്ചിക്കാവ എന്നിവരും പങ്കെടുക്കും. ഈ വർഷം മേയിൽ ടോക്കിയോയിൽ നടന്ന ക്വാഡ് ഉച്ചകോടി ചർച്ചകളുടെ പുരോഗതി യോഗം അവലോകനം ചെയ്യും. യു.എസും ഇന്ത്യയുമായി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക 2+2 ഇന്റർ സെഷണൽ യോഗവും ചേരും.
കൊവിഡിന് ശേഷമുള്ള ആഗോള ആരോഗ്യ സുരക്ഷ, കാലാവസ്ഥ, നിർണ്ണായകവും നൂതനവുമായ സാങ്കേതികവിദ്യകൾ, സൈബർ, സ്‌പേസ്, അടിസ്ഥാനവികസനം എന്നിവയുമായി ബന്ധപ്പെട്ട ക്വാഡ് സംരംഭങ്ങളുടെ പുരോഗതി യോഗം പരിശോധിക്കും. യു.എസ്, ജപ്പാൻ, ഒാസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഹൈദരാബാദിൽ നിർമ്മിക്കുന്ന വാക്‌സിൻ പ്ലാന്റ് പദ്ധതിയും വിലത്തിരുത്തും. ഇക്കൊല്ലം അവസാനം പൂർത്തിയാക്കേണ്ട പദ്ധതി വൈകിയാണ് നീങ്ങുന്നത്.
ഭക്ഷ്യ സുരക്ഷ, ഊർജ്ജ സുരക്ഷാ സംരംഭങ്ങൾ എന്നിവയും ചർച്ചയാകും.
സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തൽ, പ്രതിരോധം, സുസ്ഥിരത, സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങളും ചർച്ചയാകുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
റഷ്യയിൽ സെപ്തംബർ 15ന് തുടങ്ങുന്ന എസ്.സി.ഒ ഉച്ചകോടിക്ക് മുമ്പാണ് ക്വാഡ് യോഗമെന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിന് ശേഷമുള്ള നിർണ്ണായക ഉച്ചകോടിയാണിത്. ലഡാക്ക് അതിർത്തിയിലെ സംഘർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ചർച്ചയ്‌ക്കും പ്രാധാന്യമുണ്ട്.
ക്വാഡ് യോഗത്തിന് ശേഷം ഇന്ത്യ-ജപ്പാൻ "2+2" മന്ത്രിതല യോഗത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഈ ആഴ്ച അവസാനം ടോക്കിയോയിലേക്ക് പോകുന്നുണ്ട്. വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സെപ്തംബർ 5 മുതൽ 10 വരെ നടക്കുന്ന ഉഭയകക്ഷി വ്യാപാര ചർച്ചകൾക്കായി യു.എസിലേക്ക് പോകും, കൂടാതെ ലോസ് ഏഞ്ചൽസിൽ ഇൻഡോ-പസിഫിക് ഇക്കണോമിക് ഫോറം മന്ത്രിതല യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തിങ്കളാഴ്ച ഇന്ത്യാ സന്ദർശനത്തിനെത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |