കണ്ണൂർ: സി.പി.ഐ ജില്ലാ സമ്മേളനങ്ങൾ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ നേതൃത്വത്തിന് കടുത്ത വെല്ലുവിളികൾ. മുമ്പെങ്ങുമില്ലാത്ത വിഭാഗീയത മറനീക്കിയ പശ്ചാത്തലത്തിൽ ഈ മാസം 30 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനസമ്മേളനത്തെ ആശങ്കയോടെയാണ് നേതാക്കൾ കാണുന്നത്. ഇനിയുള്ള മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങൾ അടുത്ത ആഴ്ചയോടെ പൂർത്തിയാകും. സംസ്ഥാന സമ്മേളനത്തിന് മുമ്പായി വിഭാഗീയത തുടച്ചു നീക്കാനാണ് നേതൃത്വത്തിന്റെ കരുനീക്കം.
കാനം അനുകൂലികളും മറുപക്ഷവും ഏറ്റുമുട്ടുന്നതാണ് മിക്ക ജില്ലാസമ്മേളനങ്ങളിലും കണ്ടത്. നാലിടത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ എറണാകുളത്ത് 24 മണിക്കൂറോളം നീണ്ടതായിരുന്നു തിരഞ്ഞെടുപ്പ് . സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പായതോടെയാണ് കൊല്ലത്തെ വിഭാഗീയത താൽക്കാലികമായി ഒഴിവായത്. എതിർപക്ഷത്തെ മുൻനിരയിലുണ്ടായിരുന്ന പി.എസ്.സുപാൽ കാനത്തിന് അനുകൂലമായതോടെയാണ് ഇവിടെ പ്രശ്നങ്ങൾ അവസാനിച്ചത്.
കോട്ടയം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മത്സരങ്ങളുണ്ടായത്. നിശബ്ദമാക്കപ്പെട്ട കെ ഇ.ഇസ്മയിൽ അനുകൂലികളാണ് മിക്ക ജില്ലകളിലും നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.
ഇടുക്കി ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ അതിരൂക്ഷ വിമർശനവുമായി പീരുമേട് മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ രംഗത്തെത്തിയിരുന്നു. ഒരു ജില്ലയിലെങ്കിലും വനിതാ സെക്രട്ടറി വേണമെന്നുറച്ച് മത്സരത്തിനിറങ്ങിയ കാനം പക്ഷക്കാരിയായ ബിജിമോളെ എതിർപക്ഷം പരാജയപ്പെടുത്തി. സി.പി. ഐയിലെ പുരുഷാധിപത്യത്തിനെതിരെ തുറന്നടിച്ച ബിജിമോൾക്കെതിരെ ജില്ലാ നേതൃത്വവും രംഗത്തെത്തി.
കണ്ണൂർ ജില്ലാ സമ്മേളനത്തിൽ കാനത്തിന്റെ സാന്നിദ്ധ്യത്തിലാണ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയർന്നത്.
എന്നാൽ ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനം ഉയർന്നുവെന്നും പല ജില്ലകളിലും ഭാരവാഹി തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോർട്ടുകൾ മാദ്ധ്യമ സൃഷ്ടിയാണെന്നാണ് കാനം പറഞ്ഞത്. കാനം പക്ഷവും മറുപക്ഷവും എന്നൊരു രീതി പാർട്ടിയിൽ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
അംഗത്വത്തിൽ വർദ്ധന
മൂന്നു വർഷത്തിനിടെ സി.പി. ഐ അംഗത്വത്തിൽ വൻവർദ്ധനയുണ്ടായെന്ന് നേതൃത്വം. 1,33,000 അംഗങ്ങളിൽ നിന്ന് 1,77,000 അംഗങ്ങളായി ഉയർന്നു.
പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള കൊല്ലത്ത് നിന്നാണ് കൂടുതൽ സംസ്ഥാന കൗൺസിൽ അംഗങ്ങളുണ്ടാകുക. ഇത് കാനം വിരുദ്ധ വിഭാഗം അനുകൂല ഘടകമായി കാണുന്നു.
സംസ്ഥാന സെക്രട്ടറി പദമാണ് വിരുദ്ധർ ലക്ഷ്യമിടുന്നതെങ്കിലും 72 കാരനായ കാനം രാജേന്ദ്രന് തുടരുന്നതിന് തടസ്സമില്ല.പ്രായപരിധി 75 ആണ്. സെക്രട്ടറി സ്ഥാനത്ത് രണ്ട് ടേം ആയി.മൂന്നു തവണ തുടരാം. അദ്ദേഹത്തിന്റെ അനാരോഗ്യം വിഷയമാക്കി പുതുചേരിയെ ശക്തിപ്പെടുത്താനുള്ള നീക്കവും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |