കൊച്ചി: ഓണാഘോഷത്തിനിടെ ശമ്പളമോ ആനുകൂല്യമോ ഇല്ലാതെ കൃഷിവകുപ്പിലെ കരാർ ജീവനക്കാർ. ആറു മാസമായി ശമ്പളം കുടിശികയായിട്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ 2021- 22 വർഷം കൃഷി വകുപ്പ് നടപ്പാക്കിയ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ജോലിനോക്കിയവരാണ് വേതനത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്.
പദ്ധതിക്ക് കീഴിൽ കേരളത്തിലാകെ 152 കരാർ ജീവനക്കാരാണുള്ളത്. ജില്ലയിൽ 14 പേരും. സംസ്ഥാനത്തെ മുഴുവൻ കൃഷി അസിസ്റ്റന്റ് കാര്യാലയത്തിലേക്കും ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്.
168 ക്ലസ്റ്ററുകൾ വഴി 84000 ഹെക്ടർ സ്ഥലത്ത് പ്രകൃതി സൗഹൃദ കൃഷി നടപ്പിലാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ഇതിനായി ഒരു ക്ലസ്റ്ററിന് 26.52 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നുണ്ട്.
പതിനായിരം രൂപ ഓണറേറിയത്തിൽ നിയമിക്കപ്പെട്ട ഡാറ്റ എൻട്രി ഓപ്പറേറ്റർമാരും പദ്ധതിയുടെ മേൽനോട്ടത്തിനായി മൂവായിരം രൂപ ധനസഹായത്തിൽ കൃഷിഭവൻ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട കർഷക പ്രതിനിധികളുമെല്ലാം വേതനത്തിനുള്ള കാത്തിരിപ്പിലാണ്. ശമ്പളം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കടം വാങ്ങിയാണ് എല്ലവരും ഇതുവരെ മുന്നോട്ടുനീങ്ങിയത്. ഓണത്തിന് മുമ്പ് കുടിശികയടക്കം മുഴുവൻ തുകയും നൽകുമെന്ന് പറഞ്ഞ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾ കൈ മലർത്തുകയാണ്. കാലാവധി അവസാനിച്ചെന്ന പേരിൽ പിരിച്ചുവിട്ടവർക്കും ശമ്പളം നൽകിയിട്ടില്ല. ഇത് കടുത്ത അനീതിയാണെന്ന് കരാർ ജീവനക്കാരിലൊരാളായ മഞ്ജു ജോൺ പറഞ്ഞു.
ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ 60 ശതമാനം കേന്ദ്ര വിഹിതവും അവശേഷിക്കുന്നത് സംസ്ഥാന വിഹിതവുമാണ്. നടപ്പു സാമ്പത്തിക വർഷത്തെ ഫണ്ട് കുടിശികയാണ്. തുക ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതു ലഭിച്ചാലുടൻ പദ്ധതി പുനരാരംഭിക്കും. താത്കാലിക ജീവനക്കാരുടെ കുടിശികയും നൽകും. പദ്ധതി നടത്തിപ്പിനായി എംപ്ളാേയ്‌മെന്റ് എക്സ്ചേഞ്ചിൽ നിന്ന് ആറു മാസ കാലാവധിയിൽ നിയമിച്ച ജീവനക്കാരെ ഒരു വർഷം തുടരാൻ അനുവദിച്ചതാണെന്നും ജില്ലാ കൃഷി ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |