SignIn
Kerala Kaumudi Online
Thursday, 25 April 2024 8.48 PM IST

കാനകൾ നിറയെ ഹോട്ടൽ മാലിന്യം പിന്നെങ്ങനെ കൊച്ചിയിലെ വെള്ളക്കെട്ടൊഴിയും

rain

കൊച്ചി: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ടിന് പ്രധാന കാരണം കാനകളിൽ അടിഞ്ഞുകൂടിയ ഹോട്ടൽ മാലിന്യം. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് മുന്നോടിയായി കാനകളിലെ തടസം നീക്കാൻ കോർപ്പറേഷൻ തുടക്കമിട്ട യത്നത്തിനിടെ കണ്ടെത്തിയത് ഹോട്ടൽമാലിന്യക്കൂമ്പാരം. എം.ജി.റോഡിലെ മിക്ക ഹോട്ടലുകളിലെയും മാലിന്യങ്ങൾ കാനയിലേക്കാണ് ഒഴുക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. പത്മയ്ക്ക് സമീപത്തെ ഹോട്ടലിലെ ഭക്ഷണാവശിഷ്‌ടങ്ങൾ ഉൾപ്പടെ മുഴുവൻ മാലിന്യങ്ങളും കാനയിൽ കണ്ടത് പരിശോധകരെ ഞെട്ടിച്ചു. സെൻട്രൽ സ്ക്വയർ മാൾ ഭാഗത്തെ വെള്ളക്കെട്ടിലാക്കിയതിൽ ഈ ഹോട്ടലിന് പ്രധാന പങ്കുണ്ടെന്നാണ് നിഗമനം. പന്ത്രണ്ട് സ്ളാബുകൾ മാറ്റിയശേഷമാണ് മാലിന്യം നീക്കം ചെയ്തത്. ഈ ഹോട്ടൽ അടച്ചുപൂട്ടുന്നതിന് കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഇന്നലെ തന്നെ നോട്ടീസ് നൽകി. കഴിഞ്ഞ മേയിലെ പരിശോധനയിലും ഇതേ ഹോട്ടലിലെ മാലിന്യങ്ങൾ കാനയിൽ കണ്ടെത്തിയിരുന്നു.

എം.ജി.റോഡ്, ഹൈക്കോടതി ഭാഗങ്ങളിലെ കാനകളാണ് ആദ്യം പരിശോധിക്കുന്നത്. ഓണക്കച്ചവടത്തെ ബാധിക്കാത്തവിധം രാത്രിയിലാണ് പ്രവൃത്തികൾ. അഞ്ചു മീറ്റർ ഇടവിട്ട് സ്ളാബുകൾ നീക്കി കാനകൾ തുറന്നാണ് പരിശോധന. കഴിഞ്ഞ രാത്രി 9ന് എം.ജി റോഡിൽ ആരംഭിച്ച ശുചീകരണ യജ്ഞം പുലർച്ചെവരെ നീണ്ടു. വരുംദിവസങ്ങളിലും തുടരും. മണ്ണുമാന്തി യന്ത്രം, ടാങ്കറുകൾ തുടങ്ങി എല്ലാ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മേയർ എം.അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.റെനീഷ്, സുനിത ഡിക്സൺ, വി.എം.ശ്രീജിത്ത്, കൗൺസിലർ സുധ ദിലീപ്കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ആദ്യ ദിവസത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വില്ലൻമാരിൽ കേബിളും

കേബിളുകളാണ് വെള്ളക്കെട്ടിന് കാരണമാകുന്ന മറ്റൊരു വില്ലൻ. ടി.ഡി.റോഡ്, പൂക്കാരൻമുക്ക് ഭാഗത്തെ വെള്ളക്കെട്ടിനു വഴിയിട്ടത് കേബിളുകളാണ്. പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കേബിളിൽ കുരുങ്ങുന്നതോടെ കാനയിലെ ഒഴുക്ക് നിലയ്ക്കും. സ്ളാബുകളിലെ ട്രാപ്പുകളിലൂടെ വെള്ളം മണ്ണിലേക്ക് വീഴുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. മെട്രോ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച തൊണ്ടും ചകിരിയും മരച്ചില്ലകളും കാനയിൽ കണ്ടെത്തി.

മുല്ലശേരി കനാൽ വൃത്തിയാക്കണം

മൂന്നു മാസം മുമ്പ് കോരി വൃത്തിയാക്കിയ കാനയിൽ വീണ്ടും ഹോട്ടൽ മാലിന്യം തള്ളിയത് ഗുരുതര കുറ്റമാണ്. ഇക്കാര്യം കൗൺസിലിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും പരിഹാരമുണ്ടായില്ല. മുല്ലശേരി കനാൽ ഭാഗത്തെ സ്ളാബുകൾ നീക്കി ചെളി കോരിയാൽ വെള്ളക്കെട്ടിന് കുറച്ചു ശമനമുണ്ടാകും.

സുധ ദിലീപ് കുമാർ

ഡിവിഷൻ കൗൺസിലർ

വെള്ളക്കെട്ട് പരിഹരിക്കും

പ്ളാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമല്ല കാനകളെന്ന് തിരിച്ചറിയണം. ഹോട്ടൽ മാലിന്യം മൂലമുണ്ടായ ഗുരുതര സ്ഥിതിവിശേഷം കച്ചവടക്കാരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. സി.എസ്.എം.എൽ, കെ.എം.ആർ.എൽ, ജലസേചന വകുപ്പ് തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ കാനകളിലെ തടസങ്ങൾ നീക്കും.

എം. അനിൽകുമാർ

മേയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CANAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.