ചെന്നൈ:ആലാപനത്തിലെ ലാളിത്യത്തിലൂടെ കർണാടക സംഗീതത്തെ ജനപ്രിയമാക്കിയ പ്രശസ്ത സംഗീതജ്ഞൻ ടി.വി.ശങ്കരനാരായണൻ (77) അന്തരിച്ചു. ചെന്നൈ വേളാശ്ശേരിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2003ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചു. മധുരൈ മണി അയ്യർ ശൈലിയുടെ പ്രചാരകനായിരുന്നു. സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ള വിജയലക്ഷ്മിയാണ് ഭാര്യ. മകൾ അമൃത ശങ്കരനാരായണനും മകൻ ശങ്കർ മഹാദേവനും സംഗീതജ്ഞരാണ്. സംസ്കാരം നടന്നു.
സംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുവിന്റെയും പുത്രനായി 1945 മാർച്ച് 7ന് തമിഴ്‌നാട്ടിലെ മയിലാടുതുറൈയിലാണ് ജനനം.
അമ്മാവനും പ്രഗൽഭ സംഗീതജ്ഞനുമായിരുന്ന മധുരൈ മണി അയ്യരുടെ ശിക്ഷണത്തിൽ ഒൻപതാം വയസിൽ സംഗീത പഠനം ആരംഭിച്ചു.
പത്താം വയസിൽ ഏറെ ബുദ്ധിമുട്ടുള്ള അൻപതോളം കൃതികൾ മണി അയ്യരിൽ നിന്ന് ഹൃദിസ്ഥമാക്കി. പതിനാറാം വയസു മുതൽ മണി അയ്യർക്കൊപ്പം പാടിത്തുടങ്ങി. മണി അയ്യരുടെ മരണശേഷം അച്ഛൻ വേമ്പു അയ്യരായിരുന്നു ഗുരു. കൊമേഴ്‌സിൽ ബിരുദം നേടി. നിയമപഠനത്തിന് ശേഷം അഭിഭാഷകനായി എൻറോൾ ചെയ്‌തെങ്കിലും സംഗീതമാണ് ജീവിതമാക്കിയത്.
ലാൽഗുഡി ജയരാമൻ, എം.എസ്.ഗോപാലകൃഷ്‌ണൻ, ടി.കെ.മൂർത്തി, ഉമയാൾപുരം ശിവരാമൻ തുടങ്ങിയ പ്രശസ്‌ത വയലിനിസ്റ്റുകൾക്കും മൃദംഗ വിദ്വാന്മാർക്കുമൊപ്പം നിരവധി വേദികളിൽ ടി.വി.എസ് പാടി. 1975ൽ അമേരിക്കയിൽ ആദ്യമായി കർണാടക സംഗീതപര്യടനം നടത്തിയ സംഗീതജ്ഞൻ ടി. വി. എസാണ്. കാനഡ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെല്ലാം കച്ചേരി അവതരിപ്പിച്ചു. ന്യൂയോർക്ക് ലിങ്കൺ സെന്ററിൽ 1999ൽ മില്ലേനിയം 2000 സംഗീത പരിപാടിയിൽ കച്ചേരി അവതരിപ്പിക്കാൻ ടി.വി.എസിനെ തിരഞ്ഞെടുത്തിരുന്നു
കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ്, മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീത കലാനിധി പുരസ്‌കാരം, ഗായക ശിഖാമണി, ഇന്നിശൈ പേരരശ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടി.
''എനിക്ക് സംഗീതത്തോട് പ്രണയം തോന്നിയത് താങ്കൾ കാരണമാണ്" എന്ന് പ്രശസ്ത ഗായകൻ ടി.എം. കൃഷ്ണ ടി.വി.എസിന്റെ മരണത്തിൽ അനുശോചിച്ച് എഴുതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |