കൊല്ലം : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുളള ഭാരത് ജോഡോയാത്ര കേരളത്തിൽ 19 ദിവസങ്ങളിലൂടെ 450 കിലോമീറ്റർ സഞ്ചരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. 17 ദിവസം കാൽനടയാത്രയും രണ്ട് ദിവസം വിശ്രമവും എന്ന രീതിയിലാണ് ക്രമീകരണം. പാറശാല മുതൽ തൃശൂർ വരെ നാഷണൽ ഹൈവേവഴിയും ബാക്കിയുള്ള ജില്ലകളിൽ സംസ്ഥാന പാതിയിലൂടെയുമാണ് യാത്ര. രാഹുലിനൊപ്പം 100 പദയാത്രികരും കന്യാകുമാരി മുതൽ കാശ്മീർ വരെ പങ്കാളികളാകും. കേരളത്തിലെത്തുമ്പോൾ 300 പദയാത്രികർ യാത്രയുടെ ഭാഗമാകും.
പദയാത്ര രാവിലെ 7ന് ആരംഭിച്ച് 10ന് അവസാനിക്കും. തുടർന്ന് വൈകിട്ട് 4ന് ആരംഭിച്ച് രാത്രി 7ന് അവസാനിക്കും. വിശ്രമ സമയങ്ങളിൽ പ്രദേശത്തെ മതപണ്ഡിതർ, സാമുഹിക -സാംസ്‌കാരിക നായകർ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ, വീരമൃത്യവരിച്ച സൈനികരുടെ കുടുംബാംഗങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധതുറയിലെ വ്യക്തിത്വങ്ങളുമായി രാഹുൽഗാന്ധി സംവദിക്കും. ഓരോ സ്ഥലത്തെയും തൊഴിലാളികൾ, വ്യാപാരികൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി അവരുടെ ആശങ്കകൾ മനസ്സിലാക്കും. വിശ്രമസമയങ്ങളിൽ ചരിത്രസ്മാരകങ്ങളിൽ പുഷ്പാർച്ചനയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് 4 നടക്കുന്ന യാത്രയിലായിരിക്കും കോണ്‍ഗ്രസ് പ്രവർത്തകർ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പങ്കെടുക്കുക.
പത്രസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, അഡ്വ. ബിന്ദുകൃഷ്ണ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |