നെഹ്രുട്രോഫി ജലമേള ഇന്നുച്ചയ്ക്ക് രണ്ടിന്
ആലപ്പുഴ: കരുത്തിന്റെയും കൈവഴക്കത്തിന്റെയും മേളയായ നെഹ്രുട്രോഫി ജലോത്സവത്തിന് പുന്നമടക്കായലൊരുങ്ങി. നെഹ്രുട്രോഫിക്കൊപ്പം ചാമ്പ്യൻസ് ബോട്ട്ലീഗിന്റെ (സി.ബി.എൽ) രണ്ടാം മത്സരത്തിനും ഇന്നാണ് തുടക്കം.
ഉച്ചയ്ക്ക് 2ന് മുഖ്യമന്ത്രി പിണറായി വിജയൻ 68-ാമത് നെഹ്രുട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരും ജില്ലയിലെ എം.പിമാരും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 20 ചുണ്ടൻ വള്ളങ്ങളടക്കം 77 കളിവള്ളങ്ങളാണ് പങ്കെടുക്കുന്നത്. ചുരുളൻ 3, ഇരുട്ടുകുത്തി എ ഗ്രേഡ് 5, ഇരുട്ടുകുത്തി ബി ഗ്രേഡ് 16, ഇരുട്ടുകുത്തി സി ഗ്രേഡ് 13, വെപ്പ് എ ഗ്രേഡ് 9, വെപ്പ് ബി ഗ്രേഡ് 9, തെക്കനോടി (തറ) 3, തെക്കനോടി (കെട്ട്) 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങൾ. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. വൈകിട്ട് 5ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ. ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന 9 ചുണ്ടൻവള്ളങ്ങളെ അണിനിരത്തിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മറ്റ് 12 മത്സരങ്ങൾ നടത്തുന്നത്.
# നഗരം പൊലീസ് വലയത്തിൽ
2000 പൊലീസുകാരാണ് ഇന്ന് ആലപ്പുഴ നഗരം നിയന്ത്രിക്കുക. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുന്നമടക്കായലിൽ 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. പുന്നമട ഭാഗം പൂർണ്ണമായും സി.സി ടി.വി കാമറ നിരീക്ഷണത്തിലാക്കി. ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. രാവിലെ 10ന് ശേഷം ഡി.ടി.പി.സി ജെട്ടി മുതൽ പുന്നമട കായലിലേക്കും, തിരിച്ചും ഒരു ബോട്ടും അനുവദിക്കില്ല. നിയന്ത്രിത മേഖലയിലെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |