കൊച്ചി: കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷൻ തയ്യാറാക്കിയ സംസ്ഥാന ടീമിനെ പിൻവലിച്ച് കേരള സ്പോർട്‌സ് കൗൺസിലിന്റെ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി തിരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസിന് അയക്കാൻ ഹൈക്കോടതി കേരള ഒളിമ്പിക്‌സ് അസോസിയേഷന് നിർദ്ദേശം നൽകി. സ്പോർട്‌സ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിനെ തഴഞ്ഞ് വോളിബാൾ അസോസിയേഷൻ തയ്യാറാക്കിയ ടീമിനെ നാഷണൽ ഗെയിംസിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സ്പോർട്‌സ് കൗൺസിലിന്റെ ടീമിലുൾപ്പെട്ട കോഴിക്കോട് സ്വദേശി അൻസാബ് ഉൾപ്പെടെ 16 കളിക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. ഹർജി സെപ്തംബർ 22 നു വീണ്ടും പരിഗണിക്കും.
സെപ്തംബർ 27 ന് തുടങ്ങുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ സ്പോർട്‌സ് കൗൺസിൽ തയ്യാറാക്കിയ പുരുഷ ടീമാണ് ഏറ്റവും യോജിച്ചതെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഇവരെ ഗെയിംസിന് അയക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചു.
സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതും പരാതികൾ ഉയർന്നതും കണക്കിലെടുത്ത് കേരള വോളിബാൾ അസോസിയേഷന്റെ അംഗീകാരം നേരത്തെ സ്പോർട്‌സ് കൗൺസിൽ സസ്പെൻഡ് ചെയ്തിരുന്നു. സെലക്ഷൻ ട്രയൽസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരെ തിരഞ്ഞെടുത്ത് താത്കാലിക ടീമിൽ ഉൾപ്പെടുത്തിയത്. ഇവരുടെ നിലവിലെ ഫോമും സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ വോളിബോൾ അസോസിയേഷന്റെ അനുമതിയില്ലാതെ പ്രൈം വോളിബാൾ ചാമ്പ്യൻഷിപ്പിൽ താരങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നും അതിൽ ഇവർ അയോഗ്യരാണെന്നും വോളിബോൾ അസോസിയേഷൻ വാദിച്ചു. താരങ്ങളെ അയോഗ്യരാക്കാൻ ഇതു മതിയായ കാരണമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അസോസിയേഷന് സ്പോർട്‌സ് കൗൺസിൽ നടത്തിയ സെലക്ഷൻ നടപടികളെ എതിർക്കാനാവില്ല. സ്പോർട്സിനും കായികതാരങ്ങൾക്കും മുൻഗണന നൽകാതെ സംഘടനകൾ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിരാശാജനകമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |