SignIn
Kerala Kaumudi Online
Friday, 19 April 2024 4.23 PM IST

തിരിച്ചെത്തിയ ഗോതബയയ്ക്ക് ഒൗദ്യോഗിക വസതിയും സുരക്ഷയുമൊരുക്കി ശ്രീലങ്ക

sri-lanka

കൊളംബോ : മാലിദ്വീപ്,​ സിംഗപ്പൂർ,​ തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ താത്കാലിക അഭയത്തിന് ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ മുൻ പ്രസിഡന്റ് ഗോതബയ രാജപക്സയ്ക്ക് ഔദ്യോഗിക വസതിയടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി ശ്രീലങ്കൻ സർക്കാർ.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ തായ്‌ലൻഡിൽ നിന്ന് ഗോതബയ ശ്രീലങ്കയിലെത്തിയത്. ഗോതബയയുടെ വരവിനോടനുബന്ധിച്ച് ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. നിരവധി മന്ത്രിമാർ സ്വീകരണത്തിനെത്തി.

കൊളംബോയിലെ മലാലശേഖര മവാത്തയിൽ മുൻ പ്രസിഡന്റുമാർക്കുള്ള സർക്കാർ ബംഗ്ലാവിലാണ് ഗോതബയയുടെ താമസം. മുൻ പ്രസിഡന്റുമാർക്ക് നൽകാറുള്ള സുരക്ഷയും സൗകര്യങ്ങളും ഗോതബയയ്ക്കും അനുവദിച്ചിട്ടുണ്ട്. ഇന്നലെ ഭരണപക്ഷമായ ശ്രീലങ്ക പൊതുജന പെരമുനയിലെ എം.പിമാർ ഗോതബയയെ വസതിയിലെത്തി കണ്ടിരുന്നു. ഗോതബയയുടെ സഹോദരനും മുൻ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയും ഇവിടെ സന്ദർശനത്തിനെത്തി.

സാമ്പത്തിക പ്രതിസന്ധി ജനകീയ പ്രക്ഷോഭത്തിലേക്ക് വഴിമാറിയ പശ്ചാത്തലത്തിൽ ശ്രീലങ്ക വിട്ട് ജൂലായ് 13ന് മാലിദ്വീപിലെത്തിയ ഗോതബയയും ഭാര്യയും തൊട്ടടുത്ത ദിവസം സിംഗപ്പൂരിലെത്തി. ജൂലായ് 15ന് ഇ-മെയിൽ വഴി തന്റെ രാജിക്കത്ത് ഗോതബയ ശ്രീലങ്കൻ സ്പീക്കർക്ക് കൈമാറി. സിംഗപ്പൂരിലെ വിസാ കാലാവധി തീർന്നതോടെ ഓഗസ്റ്റ് 11ന് തായ്‌ലൻഡിലെത്തി.

സുരക്ഷാകാരണങ്ങൾ മുൻനിറുത്തി ബാങ്കോക്കിൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൽ തന്നെ തുടരണമെന്ന് തായ് പൊലീസ് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് ഗോതബയ ശ്രീലങ്കയിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചത്. യു.എസിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിനായി സമർപ്പിച്ച അപേക്ഷ യു.എസ് ഭരണകൂടം അംഗീകരിക്കുന്നത് വരെ ഗോതബയ ശ്രീലങ്കയിൽ തുടരും.

അതേ സമയം, പ്രസിഡന്റ് പദവിയില്ലാത്തതിനാൽ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതിന്റെ പേരിൽ ഗോതബയയ്ക്കെതിരെ ഫയൽ ചെയ്തിട്ടുള്ള കേസുകൾ സജീവമാക്കണമെന്ന ആവശ്യവുമായി ചില പ്രതിപക്ഷ എം.പിമാർ രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.