കൊച്ചി: രുചിയും ആതിഥ്യമര്യാദയുമാണ് അവരെ ഒന്നിപ്പിച്ചത്. എട്ടു ദിവസം ഒരുമിച്ച് കഴിഞ്ഞ് രുചികരമായ ഭക്ഷണമുണ്ടാക്കി വിളമ്പി മടങ്ങുമ്പോൾ ഹൃദയവികാരമായി വിദേശത്തും അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരിൽ കേരളം നിറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള പാചക മത്സരത്തിൽ പങ്കെടുക്കാനാണ് അവർ കൊച്ചിയിലെത്തിയത്. മടങ്ങും മുമ്പ് ടൂറിസം ഡയറക്ടർ പി.ബി. നൂഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവർ അനുഭങ്ങൾ പങ്കിട്ടു.
ഇടറുന്ന ശബ്ദത്തോടെയാണ് യു.കെയിൽ നിന്നെത്തിയ അഥീന അയോണ പാന്റ സംസാരിച്ചത്. ഇത്രയും ആഴത്തിലുള്ള ആതിഥേയത്വം ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. കുടുംബത്തിൽ നിന്ന് വിട്ടു പോകുന്നതു പോലെയാണ് എട്ട് ദിവസത്തെ കേരളജീവിതത്തിൽ നിന്ന് മടങ്ങുമ്പോൾ തോന്നുന്നതെന്നും അവർ പറഞ്ഞു.
മോറോസോവ് നികിത (റഷ്യ), റോക്‌സാന ഡാന സൈലാ (റുമേനിയ), യുകി ഷിമിസു (ജപ്പാൻ), രമാലക്ഷ്മി സുന്ദരരാജൻ (തെലങ്കാന), ജയ നാരായൺ (മഹാരാഷ്ട്ര), ഹിമനന്ദിനി പ്രഭാകരൻ (കർണാടക), വിന്നി സുകാന്ത്(ആന്ധ്രാപ്രദേശ്) എന്നിവരായിരുന്നു മത്സരത്തിലെ മറ്റ് വിജയികൾ. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരമായി ആറന്മുള കണ്ണാടിയും പി.ബി നൂഹ് നൽകി.
കേരള ടൂറിസം മൂന്നോട്ടു വയ്ക്കുന്ന മലബാർ ടൂറിസത്തിന്റെ ഭാഗമായി വടക്കൻ കേരളം കേന്ദ്രീകരിച്ചാണ് സംഘം സഞ്ചരിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ സന്ദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകി.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചും വിദേശത്ത് നിന്നുള്ള അഞ്ചു പേരുമാണ് പാചകമത്സരത്തിലെ വിവിധയിനങ്ങളിൽ വിജയിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമുള്ള ജനങ്ങളുമായി വ്യക്തിബന്ധം വർദ്ധിപ്പിക്കുക, സാംസ്‌ക്കാരിക രുചിസംബന്ധിയായ ആശയവിനിമയം കൂട്ടുക, കേരളത്തിന് വിദേശങ്ങളിൽ പ്രചാരം നൽകുക എന്നിവയാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പി.ബി നൂഹ് പറഞ്ഞു.
11,605 പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തതിൽ 8,600 പേർ രാജ്യത്തിനകത്തു നിന്ന് 2,629 പേർ വിദേശത്തു നിന്നുമായിരുന്നു. വീഡിയോ എൻട്രികൾ കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുകയും പൊതു വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |