ഉദിയൻകുളങ്ങര: ദക്ഷിണകേരളത്തിൽ നത്തുണിപ്പാട്ട് കേട്ട് ഉണർന്നിരുന്ന ചിങ്ങമാസ പുലരിയും അത്തപ്പൂക്കളങ്ങളും ഓണ നിലാവും ഇനി ഓർമ്മകളിൽ മാത്രം. വീണയുടെ ആകൃതിയിൽ മരത്തിൽ കൊത്തിയെടുത്ത തമ്പുരുവിൽ പൊന്നരിവള്ളിയാണ് കമ്പിക്ക് പകരം ഉപയോഗിക്കുന്നത്. നെല്ലിനൊപ്പം ആവിയിൽ പുഴുങ്ങി എടുക്കുന്ന വള്ളി തേച്ച് മിനുസപ്പെടുത്തിയ ശേഷമാണ് തമ്പുരുവുമായി യോജിപ്പിക്കുന്നത്.
ശബ്ദമാധുര്യം കൂട്ടാൻ മുളം തണ്ടിന്റെ ഒരു കഷ്ണവും ഉപയോഗിച്ചാണ് ഗ്രാമീണ തമ്പുരുവിന്റെ രൂപകല്പന. മലയാള ഭാഷ രൂപപ്പെടുന്നതിനു മുൻപ് ഓലകളിൽ നാരായം കൊണ്ട് എഴുതപ്പെട്ട മലയാഴ്മയാൽ എഴുതപ്പെട്ടതാണ് ഓണപ്പാട്ടുകളിൽ പലതും. ക്ഷേത്രാചാരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവ രൂപം കൊണ്ടത്. ഭദ്രകാളി ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലെയും ഉണർത്ത് പാട്ടുകളാണിവ. കൂടാതെ ശാസ്താംപാട്ടായും,പൂജ പാട്ടായും ഉപയോഗിച്ച് പോന്നു. വടക്കൻ കേരളത്തിൽ നമ്പ്യാന്മാരും മദ്ധ്യ കേരളത്തിൽ കുറുപ്പൻമാരും (കല്ലാണ്ടു കുറുപ്പൻ), ദക്ഷിണ കേരളത്തിൽ വാഴ്തി (ദൈവം പാടികൾ), നായർ തുടങ്ങിയവരായിരുന്നു ഈ കലാരൂപത്തിന്റെ അവതാരകർ. മൂന്ന് തലമുറകൾക്ക് മുൻപ് കുടിപ്പള്ളിക്കുടം നടത്തിയിരുന്ന കൊച്ചമ്മിണി മുതൽ ഉദിയൻകുളങ്ങര അഴകിക്കോണം കണ്ണംവിളാകത്ത് വീട്ടിൽ റിട്ട. അദ്ധ്യാപകനായ കെ.എസ്.ഗോപാലകൃഷ്ണൻ ആശാൻ വരെ ഈ കല കൈവരിച്ചവരായിരുന്നു. 89കാരനായ ഇദ്ദേഹം 33 വർഷം അദ്ധ്യാപകനായിരിക്കുമ്പോഴും പിതാവായ കൊച്ചുകുഞ്ഞ് പകർന്ന് നൽകിയ കലയെ കൈവെടിയാൻ തയ്യാറായിരുന്നില്ല. ഹരിപ്പാട് പി.കെ.നാരായണൻ നമ്പൂതിരിയുടെ ശിഷ്യൻ കൂടിയായ ഗോപാലകൃഷ്ണൻ ആകാശവാണിയിലൂടെയും ദൂരദർശനിലൂടെയും ഏറെക്കാലം നന്തുണി പാട്ടിന്റെ പ്രചാരത്തിനായുള്ള ശ്രമം നടത്തിയിരുന്നു.
മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വാഴ്ത്തി പാടിയാണ് ഓണപ്പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ചിലത് ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഓണസദ്യയെക്കുറിച്ച് പറയുന്ന വാക്കുകൾ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |