ലക്‌നൗ: വലിയ ആരോഗ്യപ്രശ്നങ്ങളില്ല. ശ്വാസം എടുക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. നടക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്... പക്ഷേ, ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഓം പ്രകാശ് മരിച്ചെന്നാണ് അധികൃതർ പറയുന്നത്.
ജീവനോടെ ഇരിക്കുമ്പോഴും താൻ മരിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട നിസഹായാവസ്ഥയിലാണ് ഈ 70 കാരൻ.
ഷാജഹാൻപൂരിലെ ഫത്തേഹ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് ഓം പ്രകാശ്. കഴിഞ്ഞ ഒരു വർഷമായി താൻ ജീവനോടെ ഉണ്ടെന്ന് തെളിയിക്കാൻ കഷ്ടപ്പെടുകയാണിദ്ദേഹം.
സർക്കാർ രേഖകൾ അനുസരിച്ച് ഒരു വർഷം മുമ്പ് ഇയാൾ മരിച്ചു കഴിഞ്ഞു. അതിനാൽ ബാങ്കിൽ നിന്ന് പണം എടുക്കാൻ പോലും സാധിക്കുന്നില്ല. പണമില്ലാത്തതിനാൽ മുമ്പ് ചെയ്തിരുന്ന കരിമ്പ് കൃഷിയും നിലച്ചു. ജീവിതം വഴിമുട്ടിയ അവസ്ഥ. ഇപ്പോൾ ആരും തന്നെ സഹായിക്കുന്നില്ലെന്നും ഓം പ്രകാശ് പറഞ്ഞു. ഒരു കൊല്ലം മുൻപ് വാർദ്ധക്യ പെൻഷൻ വാങ്ങാൻ പോയപ്പോഴാണ് രേഖകൾ അനുസരിച്ച് താൻ മരിച്ചുവെന്ന് അയാൾ തിരിച്ചറിഞ്ഞത്. അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കാൻ ഓം പ്രകാശിന്റെ ഗ്രാമത്തിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും തഹസിൽദാർ ജ്ഞാനേന്ദ്ര സിംഗ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് ഇയാൾ മരിച്ചുവെന്ന് രേഖകൾ പറയുന്നതെന്ന് കണ്ടുപിടിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |