SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 AM IST

ഓണ വിപണി ഉഷാറായി നാടും നഗരവും ഓണത്തിരക്കിൽ

തിരുവനന്തപുരം: ഓണത്തിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ നഗരത്തിൽ ഓണവിപണി ഉഷാറായി. ഇന്നലെ രാവിലെ മുതൽ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വഴിവാണിഭ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കിഴക്കേക്കോട്ട, പഴവങ്ങാടി, പദ്മവിലാസം, ചാല, തമ്പാനൂർ, പാളയം കണ്ണിമേറ മാർക്കറ്റ് എന്നിവിടങ്ങളിലെല്ലാം സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു.

ഓണത്തിന് തൊട്ടുമുൻപുള്ള പൊതു അവധി ദിവസമായിരുന്നതിനാൽ സകുടുംബമാണ് മിക്കവരും ഷോപ്പിംഗിനെത്തിയത്. തുണിക്കടകളിലായിരുന്നു തിരക്കേറിയത്. നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെല്ലാം തിരക്ക് കാരണം നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിച്ചത്.

സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ പുത്തരിക്കണ്ടത്ത് ആരംഭിച്ച ഓണം ഫെയറിലും ഹോർട്ടികോർപ്പിന്റെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള ഖാദി കൈത്തറി വിപണന കേന്ദ്രങ്ങൾ, കരകൗശല വില്പനശാലകൾ എന്നിവിടങ്ങളിലും സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂ കാണാമായിരുന്നു.

നഗരഹൃദയത്തിനൊപ്പം കേശവദാസപുരം, ശ്രീകാര്യം, കഴക്കൂട്ടം, നേമം, കരമന, പാപ്പനംകോട്, പൂജപ്പുര, വട്ടിയൂർക്കാവ്, പേരൂർക്കട മേഖലകളിലും ഓണത്തിരക്കേറി. വാഹനങ്ങളുടെ തിരക്കേറിയതോടെ നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.

ചാലയിൽ കേറാൻ വയ്യ

നഗരത്തിലെ പ്രധാന മാർക്കറ്റായ ചാലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളുൾപ്പെടെയുള്ള സാധനങ്ങളുമായെത്തിയ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. നഗരത്തിലെയും പുറത്തെയും വ്യാപാര സ്ഥാപനങ്ങളിലേക്കാവശ്യമായ പച്ചക്കറി - പലചരക്ക് സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രമായ ചാലയിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച തിരക്ക് രാത്രി വൈകിയും തുടർന്നു. അത്തപ്പൂക്കളത്തിനുള്ള പൂക്കൾ വാങ്ങാനുള്ള തിക്കിലും തിരക്കിലുമായിരുന്നു ചാലയിലെ പൂവില്പന കേന്ദ്രങ്ങൾ.

ഓഫറുകളിൽ മനംമയങ്ങി

ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടത്. ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കൾക്കായി കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സജീവമായ ഓണവിപണിയിൽ ഒന്നെടുത്താൽ ഒന്ന് ഫ്രീ, കോമ്പോ ഓഫറുകൾ തുടങ്ങിയവയും ആളുകളെ ആകർഷിച്ചു.

വഴിയോര കച്ചവടവും

അന്യസംസ്ഥാനത്ത് നിന്നെത്തിയ വഴിയോര കച്ചവടക്കാർക്കും ഓണക്കച്ചവടം പൊടിപൊടിച്ച ദിനമായിരുന്നു ഇന്നലെ. കിഴക്കേക്കോട്ടയിൽ എം.ജി റോഡ്, പദ്മവിലാസം റോഡ്, തകരപ്പറമ്പ് , ചാലമാർക്കറ്റ്, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെല്ലാം നിരത്തുവക്കുകൾ വഴിയോര കച്ചവടക്കാർ കൈയടക്കിയിരുന്നു.റെഡിമെയ്ഡ് തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തുടങ്ങിയവ വഴിയോരങ്ങളിൽ ഇടം പിടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.