തിരുവനന്തപുരം: സ്കൂളിൽ വിദ്യാർത്ഥികളുടെ അറിവി
ന് മൂർച്ച കൂട്ടുന്ന അദ്ധ്യാപകൻ പണിയായുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ആലയിലും പണിയെടുക്കും. പിതാവ് പാരമ്പര്യമായി പകർന്നുതന്ന തൊഴിലറിവ് സ്വന്തം ആലയിലൂടെ നിലനിറുത്തുകയാണ്
കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകനായ കരുനാഗപ്പള്ളി തൊടിയൂർ വടക്ക് ലക്ഷ്മിവിലാസത്തിൽ രഘൂത്തമൻ. കന്നുകാലികളെ സ്വയം പരിപാലിച്ചും പാടത്തും പറമ്പിലും കൃഷിയിറക്കിയും നാടിനുതന്നെ മാതൃകയായ അദ്ധ്യാപകന്റെ അദ്ധ്വാനം പുലർച്ചെ നാലു മണിക്കുകാലിത്തൊഴുത്തിൽ തുടങ്ങും. അപൂർവ നാടൻ ഇനങ്ങളായ വെച്ചൂർ, കാസർകോട് കുള്ളൻ, കങ്കയം, കൃഷ്ണ, ഹള്ളിക്കർ, റാപ്പി, സഹ്യവാൾ തുടങ്ങി 11 കന്നുകാലികളുണ്ട്. തൊഴുത്ത് വൃത്തിയാക്കി അവയെ പറമ്പിലേക്ക് മാറ്റിക്കെട്ടി വെള്ളവും വയ്ക്കോലും കൊടുക്കുമ്പോഴേക്കും നേരം വെളുക്കും. നേരെ പറമ്പിലേക്ക്. വാഴ, ചേമ്പ്, ചേന, ചീനി, ചെറുനാരങ്ങ തുടങ്ങി പലതരം കൃഷിയാണ് . അവയ്ക്കെല്ലാം വെള്ളമൊഴിച്ചശേഷം നെൽപ്പാടത്തേക്ക് പോകും. ആറേക്കർ നെൽക്കൃഷി നോക്കിയും കണ്ടും വരുമ്പോഴേക്കും മണി എട്ടര. പിന്നെ സ്കൂളിലേക്കുള്ള തയ്യാറെടുപ്പായി. 22 വർഷമായി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് ജോലി. വൈകിട്ട് വീട്ടിലെത്തിയാൽ വീണ്ടും പാടവും പറമ്പുമാണ് സ്വന്തം ലോകം. തിരികെ വീട്ടിൽ കയറുമ്പോൾ രാത്രി എട്ട് മണിയാകും. അവധി ദിവസങ്ങളിലാണ് വീടിനോട് ചേർന്ന ആലയിൽ കൊല്ലപ്പണി. അച്ഛൻ വാസുദേവൻ ആചാരിയിൽ നിന്ന് പകർന്നു കിട്ടിയതാണ് ഇതെല്ലാം. പിന്തുണയുമായി അമ്മ ഭവാനിയും ഭാര്യ ഷീജയും (ചവറ ഗ്രാമാന്യാലയത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട്) ബിരുദ വിദ്യാർത്ഥിനിയായ മകൾ ശ്രീലക്ഷ്മിയുമുണ്ട്.
'ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ കൃഷി ചെയ്യണം. മനസുണ്ടായാൽ മതി എല്ലാം നടന്നോളും'
-രഘൂത്തമൻ
-
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |