പത്തനംതിട്ട : പാഠം പുസ്തകത്തിൽ ഒതുങ്ങുന്നതല്ല അജിനി ടീച്ചറുടെ അദ്ധ്യാപനശൈലി. പാഠഭാഗങ്ങളെ പരിസരങ്ങളുമായി കൂട്ടിയിണക്കി കുട്ടികളെ അറിവിന്റെ ലോകത്തേക്ക് എത്തിക്കും. ചാന്ദ്രദിനത്തിൽ അമ്പിളിമാമനെ ആകാശത്ത് നിന്ന് ടീച്ചറുടെ കൈകളിൽ എത്തിച്ച് കുട്ടികളെ വിസ്മയിപ്പിച്ചു. ബഹിരാകാശ ദിനത്തിൽ സ്പേസ് ഷട്ടിലിൽ വിദ്യാർത്ഥികളെക്കൊണ്ട് സാങ്കൽപ്പിക യാത്ര നടത്തി. നിഴലില്ലാത്ത ദിവസങ്ങൾ വർഷത്തിൽ രണ്ടു പ്രാവശ്യമേയുള്ളൂവെന്ന് ടീച്ചർ തെളിയിച്ചു തരും. ഇങ്ങനെ പരീക്ഷണങ്ങളിലൂടെയാണ് അജിനി ടീച്ചർ കുട്ടികളെ അറിവിന്റെ അത്ഭുത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. റാന്നി പഴവങ്ങടി ഗവൺമെന്റ് യു.പി സ്കൂളിലെ ഇൗ അദ്ധ്യാപികയെ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. ഒാഗ്മെന്റ് റിയാലിറ്റി എന്ന സാങ്കേതിക വിദ്യയിലൂടെ ശാസ്ത്ര ദിനാചരണങ്ങളെ ലളിതമായി കുട്ടികളുടെ മനസിലെത്തിക്കാൻ ടീച്ചർ തയ്യാറാക്കിയ ഹ്രസ്വ വീഡിയോകൾ വൈറലായിരുന്നു. വെള്ളക്ക, ഇൗർക്കിൽ, വാഴത്തണ്ട്, പ്ളാസ്റ്റിക്ക് തുടങ്ങി പരിസരവസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടം നിർമ്മിക്കുകയും അതിലെ ശാസ്ത്ര തത്വവുമായി കുട്ടികളെ കൂട്ടിയിണക്കുകയും ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ കുട്ടികൾക്ക് ടീച്ചർ ക്ലാസ് എടുക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, അദ്ധ്യാപക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ക്ലാസ് എടുത്തു പഠനോപകരണ നിർമ്മാണത്തിൽ പരിശീലനം നൽകി. സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പ്രദർശനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ ടീച്ചർ ഒരുക്കിയ ശാസ്ത്ര കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും ആകർഷകമായിരുന്നു. അദ്ധ്യാപക പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം കൂടിയാണ് അജിനി. ശാസ്ത്രരംഗം റാന്നി ഉപജില്ലാ കോർഡിനേറ്ററാണ്. സമഗ്ര ശിക്ഷ കേരളയുടെ റാന്നി ബ്ളോക്ക് റിസോഴ്സ് കോർഡിനേറ്റർ, പത്തനംതിട്ട കുലശേഖരപതി സലാംസ് മൻസിലിൽ ഷാജി സലാമിന്റെ ഭാര്യയാണ്. മക്കൾ: അംജത, അൻസിൽ, അൻസിഫ് എന്നിവർ.
'' കുട്ടികളിൽ ശാസ്ത്രബോധം, പരിസ്ഥിതിബോധം, മൂല്യങ്ങൾ, മനോഭാവ രൂപീകരണം ഇവയൊക്കെ ലക്ഷ്യംവച്ച് അക്കാദമിക താല്പര്യങ്ങളോടുകൂടിയാണ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്.
അജിനി ടീച്ചർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |