ഡിജിറ്റൽ സർവേ ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരുടെ വേതനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു
കൊല്ലം: ശമ്പളവും ബോണസുമൊക്കെ കിട്ടി എല്ലാവരും ഓണം കെങ്കേമമാക്കാൻ ഒരുങ്ങുമ്പോൾ ഡിജറ്റൽ സർവേയ്ക്കായി നിയോഗിച്ച ഡേറ്റ എൻട്രി ഓപ്പറേറ്റർമാരുടെ കണ്ണ് നിറയുന്നു. മൂന്ന് മാസം കൊണ്ട് ചെയ്യേണ്ട ജോലി ഒരുമാസം കൊണ്ട് തീർത്ത ഇവർക്ക് നയാപൈസ വേതനം കിട്ടിയിട്ടില്ല. 66 ഓളം പേർക്കാണ് വേതനം ലഭിക്കാനുള്ളത്. ഇതിൽ ഭൂരിഭാഗം പേരും തീരെ പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള യുവതികളാണ്.
കഴിഞ്ഞ മേയിലാണ് ഡിജിറ്റൽ സർവ്വേയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചത്. വില്ലേജുകളിൽ പേപ്പർ രൂപത്തിലുള്ള അടിസ്ഥാന ഭൂനികുതി രജിസ്റ്റർ, തണ്ടപ്പേർ രജിസ്റ്റർ, പോക്കുവരവ് രേഖകൾ, നികുതി വിവരങ്ങൾ തുടങ്ങിയവ ഓൺലൈൻ സംവിധാനമായ ലാൻഡ് റവന്യു ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ ജോലി. ഒരു ഡേറ്റക്ക് 4 രൂപ വീതമായിരുന്നു വേതനം നിശ്ചയിച്ചിരുന്നത്. ഇങ്ങനെ ഒരാൾ പതിനായിരം രൂപയുടെ വരെ ജോലി ചെയ്തിട്ടുണ്ട്.
ശമ്പളം വിതരണത്തിനുള്ള പണം ആവശ്യപ്പെട്ട് കളക്ടർ ഒന്നരമാസം മുമ്പ് ലാൻഡ് റവന്യു കമ്മിഷണർക്ക് കത്ത് നൽകിയെങ്കിലും വില്ലേജുകളിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ട് തിരിച്ചയച്ചു. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള റിപ്പോർട്ട് നൽകി ആഴ്ചകളായിട്ടും പണം അനുവദിക്കൽ വൈകുകയാണ്. സർക്കാർ അനുവദിച്ച പണം കൈവശമുള്ളപ്പോഴാണ് ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥർ നടപടികൾ ഇഴയ്ക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് പി.എസ്.സുപാൽ എം.എൽ.എ റവന്യു മന്ത്രിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |