പൊന്നാനി: കൊവിഡും പ്രളയവും കാരണം കഴിഞ്ഞ നാല് വർഷം തുടർച്ചയായി മുടങ്ങിയ ബിയ്യം കായൽ വള്ളംകളി ഇത്തവണ പൊടിപാറും. മത്സരത്തിന്റെ മുഴുവൻ ആരവവും ആർപ്പുവിളികളും തിരികെ കൊണ്ടുവരാൻ കഠിന പ്രയത്നത്തിലാണ് ക്ലബ്ബുകൾ. കായലോളങ്ങളെ തുഴഞ്ഞ് മാറ്റി കായൽ രാജാവാകാനുള്ള തീവ്ര പരിശീലനത്തിലാണ് വള്ളം കളി ടീമുകൾ.
പടിഞ്ഞാറേക്കര, കടവനാട്, ബിയ്യം, കാഞ്ഞിരമുക്ക്, പുറത്തൂർ, പുഴമ്പ്രം, എരിക്കമണ്ണ, പുളിക്കക്കടവ്, പത്തായി സെന്റർ എന്നിവിടങ്ങളിൽ നിന്നായി 10 മേജർ വള്ളങ്ങളും 13 മൈനർ വള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കുന്നത്. പല ക്ലബുകളും വലിയ തുക മുടക്കി പുതിയ വള്ളങ്ങൾ വാങ്ങിയിട്ടുണ്ട്. തുഴച്ചിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ഒട്ടേറെ യുവാക്കളാണ് ബിയ്യം കായലിൽ പരിശീലനം നടത്തുന്നത്. രാവിലെ ആറു മുതൽ എട്ട് വരെയും വൈകിട്ട് അഞ്ചിന് ശേഷവുമാണ് പരിശീലനം .
ഒമ്പതിന് നടക്കുന്ന വള്ളംകളി മത്സരം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. വള്ളംകളിക്കാവശ്യമായ ഫണ്ടിലേക്ക് താലൂക്കിലെ പഞ്ചായത്തുകൾ ഒരു ലക്ഷം വീതവും നഗരസഭ മൂന്ന് ലക്ഷവും നൽകുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ പി. നന്ദകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.
നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായി താൽക്കാലിക പവലിയൻ നിർമ്മിക്കും. ബിയ്യം കായലിലെ തൂക്ക് പാലത്തിന്റെ കേടുപാടുകൾ എത്രയും വേഗം പൂർത്തിയാക്കും. ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നുമായി ആയിരങ്ങൾ എത്തുന്നതിനാൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കും. ഫൈനൽ റൗണ്ടിൽ ഫിനിഷിംഗ് പോയന്റിൽ തർക്കങ്ങൾ പതിവായതിനാൽ ഇത്തവണ ആധുനിക രീതിയിലുളള കാമറ ഘടിപ്പിക്കും.ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം.
മേജർ വള്ളങ്ങൾക്ക് ഒന്നാം സ്ഥാനക്കാർക്ക് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും, മൂന്നാം സ്ഥാനത്തിന് 10000 രൂപയും ലഭിക്കും. സമ്മാന തുകക്ക് പുറമേ പങ്കെടുത്ത മേജർ വള്ളങ്ങൾക്ക് 25000 രൂപയുമാണ് കഴിഞ്ഞ തവണ നൽകിയത്. ചെലവേറിയതിനാൽ തുക വർദ്ധിപ്പിക്കണമെന്ന് വള്ളംകളി ടീമുകൾ ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണന്നും തുക വർദ്ധിപ്പിക്കുന്ന കാര്യം കിട്ടുന്ന ഫണ്ടിനനുസൃതമായി പരിഗണിക്കുമെന്ന് എംഎൽഎ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |