അനാരോഗ്യം നിമിത്തം കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എം.വി. ഗോവിന്ദൻ മാസ്റ്ററാണ് പുതിയ സെക്രട്ടറി. അദ്ദേഹത്തേക്കാൾ സീനിയറായ പലരുമുണ്ട് പാർട്ടിയിൽ - പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ അങ്ങനെ പലരും. നേരത്തെ കോടിയേരി ചികിത്സയ്ക്കു വേണ്ടി അവധിയെടുത്തപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ചത് വിജയരാഘവനായിരുന്നു. ഇ.പി. ജയരാജൻ മുതിർന്ന നേതാവും നിലവിൽ ഇടതുമുന്നണി കൺവീനറുമാണ്. ബേബിയാണെങ്കിൽ ഗോവിന്ദനേക്കാൾ വളരെ സീനിയറും ദീർഘകാലമായി പോളിറ്റ് ബ്യൂറോ അംഗവുമാണ്. പക്ഷേ ഇന്നത്തെ നിലയ്ക്ക് പാർട്ടിയെ നയിക്കാൻ ഏറ്റവും യോഗ്യൻ ഗോവിന്ദൻ മാസ്റ്ററാണെന്ന് കേന്ദ്ര നേതാക്കൾക്ക് തോന്നി. സംസ്ഥാന നേതൃത്വവും അതിനോടു യോജിച്ചു. അങ്ങനെ പുതിയ സെക്രട്ടറിയുടെ കാര്യം ഐകകണ്ഠ്യേന തീരുമാനമായി.
കണ്ണൂർ ജില്ലയിൽ പാർട്ടി ശക്തികേന്ദ്രമായ മൊറാഴയിൽ ഒരു സാധാരണ തൊഴിലാളി കുടുംബത്തിലാണ് ഗോവിന്ദൻ ജനിച്ചത്. 1969 ൽ സി.പി.എം മെമ്പർഷിപ്പ് സ്വീകരിച്ചു. കെ.എസ്.വൈ.എഫിന്റെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചു. പരിയാരം ഇരിങ്ങൽ യു.പി സ്കൂളിൽ കായികാദ്ധ്യാപകനായിരുന്നു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസവും പൊലീസ് മർദ്ദനവും അനുഭവിച്ചു. 1980 ൽ ഡി.വൈ.എഫ്.ഐ രൂപീകരിച്ചപ്പോൾ ആദ്യം സംസ്ഥാന പ്രസിഡന്റായി, പിന്നീട് സെക്രട്ടറിയായി. എം.വി. രാഘവന്റെ ബദൽ രേഖയെ അനുകൂലിച്ച യുവനേതാവായിരുന്നു ഗോവിന്ദൻ മാസ്റ്റർ. അതിന്റെ പേരിൽ അച്ചടക്ക നടപടിയും നേരിട്ടു. എന്നാൽ രാഘവനൊപ്പം സി.എം.പിയിലേക്ക് പോയില്ല. ഗോവിന്ദൻ മാസ്റ്റർ സി.പി.എമ്മിൽ ഉറച്ചുനിന്നു. 1996 ലും 2001 ലും തളിപ്പറമ്പിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭാംഗമായിരിക്കവേ 2002 ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. 2006 വരെ തൽസ്ഥാനത്ത് തുടർന്നു. പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും അംഗമായി. ദേശാഭിമാനിയുടെ പത്രാധിപരായും പ്രവർത്തിച്ചു. മാർക്സിസം - ലെനിനിസത്തിൽ അവഗാഹമുള്ളയാളാണ് ഗോവിന്ദൻ മാസ്റ്റർ. പാർട്ടിയിലെ സൈദ്ധാന്തികനായി അറിയപ്പെടുന്നു. അദ്ദേഹം ചില പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സി.എച്ച്. കണാരന്റെയും ചടയൻ ഗോവിന്ദന്റെയും താവഴിയിൽപെട്ട കറതീർന്ന കമ്മ്യൂണിസ്റ്റുകാരനാണ് ഗോവിന്ദൻ മാസ്റ്റർ. ലളിതമായ ജീവിതം ഉയർന്ന ചിന്ത. പഴയ കട്ടൻചായ - പരിപ്പുവട കമ്മ്യൂണിസത്തിന്റെ ഒരു പിന്തുടർച്ചക്കാരൻ. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം തളിപ്പറമ്പിൽ നിന്നു തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പിണറായി സർക്കാരിൽ എക്സൈസ് വകുപ്പിന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരൻ എന്നായിരുന്നു സങ്കല്പം. ഒരുകാലത്തും ഒരുവിധ ആരോപണവും അദ്ദേഹം നേരിട്ടിട്ടില്ല. പൊതുജീവിതവും സ്വകാര്യജീവിതവും ഒരുപോല സംശുദ്ധമാണ്. തിളക്കമാർന്ന പ്രതിഛായയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുമ്പോൾ ഗോവിന്ദൻ മാസ്റ്ററുടെ കൈമുതൽ.
ഏതുകാലത്തും ഏതുദേശത്തും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ പാർട്ടിക്ക് കീഴ്പ്പെട്ടും നിയന്ത്രണത്തിനു വിധേയമായും വേണം പ്രവർത്തിക്കാൻ എന്നാണ് പൊതുതത്വം. സോവിയറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും അങ്ങനെയായിരുന്നു. ജനകീയ ചൈനയിലും ഉത്തരകൊറിയയിലും അതേ അവസ്ഥ തുടരുന്നു. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഇ.എം.എസിനേക്കാൾ പ്രതാപശാലിയായിരുന്നു പാർട്ടി സെക്രട്ടറി എം.എൻ. ഗോവിന്ദൻ നായർ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറി വി.എസ്. അച്യുതാനന്ദനും അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറി പിണറായി വിജയനും കാര്യങ്ങൾ നിയന്ത്രിച്ചു. എന്നാൽ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ അതുപോലെ മേധാവിത്വമോ നിയന്ത്രണമോ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നില്ല. അദ്ദേഹം മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്കും നിയന്ത്രണത്തിനും കീഴ്പ്പെട്ട് പാർട്ടി യന്ത്രത്തെ ചലിപ്പിച്ചു. ഭരണാധികാരവും രാഷ്ട്രീയ നേതൃത്വവും പിണറായി വിജയനിൽ കേന്ദ്രീകരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്രമോദിയാണ് അദ്ദേഹത്തിന്റെ വാർപ്പ് മാതൃക. എതിരാളികൾ പിണറായിയെ സംസ്ഥാന മോദിയെന്നും മുണ്ടുടുത്ത മോദിയെന്നും വിശേഷിപ്പിക്കുന്നതു വെറുതേയല്ല. ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്ക്, ജി. സുധാകരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിങ്ങനെ രാഷ്ട്രീയത്തിലെ ഹെവിവെയ്റ്റ് താരങ്ങളും സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, എ.സി. മൊയ്തീൻ തുടങ്ങി ഭരണതലത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ തീർത്തും പരിതാപകരമാണ്. വി. ശിവൻകുട്ടിക്കോ വീണാ ജോർജിനോ ആർ. ബിന്ദുവിനോ ഇതുവരെ പ്രാഗത്ഭ്യം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റു മന്ത്രിമാരും ഏറെക്കുറെ ഇതേ നിലവാരം പുലർത്തുന്നു. അതുകൊണ്ടുതന്നെ മന്ത്രിമാർ പൊതുവേ വിമർശനവിധേയരും പരിഹാസ്യരുമായി മാറിയിരിക്കുന്നു. പ്രായാധിക്യത്തിന്റെയും അനാരോഗ്യത്തിന്റെയും പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ അലട്ടുന്നുണ്ട്. അദ്ദേഹത്തിന് ഭരണം ശരിയായ രീതിയിൽ നിയന്ത്രിക്കാനോ മന്ത്രിമാരെ നേർവഴിക്കു നടത്താനോ കഴിയുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയോഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വലിയ വിമർശനം ഉയർന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയോ എം.എൽ.എമാരോ പോലും വിളിച്ചാൽ ഫോൺ എടുക്കാത്ത ഒരംഗമെങ്കിലുമുണ്ട് പുതിയ മന്ത്രിസഭയിൽ. (കാതോലിക്ക ബാവ വിളിച്ചാലേ അവർ ഫോൺ എടുക്കൂവെന്നും ശ്രുതിയുണ്ട്). മുഖ്യമന്ത്രിയേക്കാൾ അവശനും രോഗബാധിതനുമാണ് പാർട്ടി സെക്രട്ടറി എന്നതിനാൽ മന്ത്രിമാർക്ക് മേൽ പാർട്ടിക്കും വലിയ നിയന്ത്രണം ഉണ്ടായിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാൻ ഭരണഘടനയെ വെല്ലുവിളിച്ച് പ്രസംഗിക്കുകയും മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തത്.
സംഘടനാരംഗത്തും വലിയ വെല്ലുവിളികളാണ് പുതിയ സെക്രട്ടറിയെ കാത്തിരിക്കുന്നത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് ദുർവിനിയോഗം പോലെയുള്ള സംഭവങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. തുടർഭരണം ഒരു വിഭാഗം നേതാക്കളെയെങ്കിലും ഉന്മത്തരാക്കിയിട്ടുണ്ട്. അവർ ജാതി - മത സംഘടനകളുമായും മൂലധന ശക്തികളുമായും കൂട്ടുചേർന്നു പ്രവർത്തിക്കുന്നു. പാർട്ടിയുടെ പഴയ പ്രത്യയശാസ്ത്രദാർഢ്യം നഷ്ടപ്പെട്ടിരിക്കുന്നു. കളമശേരിയിലെ മുൻ ഏരിയ സെക്രട്ടറിയെപ്പോലെ ചില നേതാക്കളെങ്കിലും അവിഹിതമായി പണം സമ്പാദിച്ചിട്ടുമുണ്ട്. വർഗ്ഗ -ബഹുജന സംഘടനകളും ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത്. മുമ്പ് ചുമട്ടു തൊഴിലാളികൾ ചെയ്തിരുന്നതുപോലെ ഇപ്പോൾ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തകർ നിയമം കൈയിലെടുക്കുകയും നിയമപാലകരെപ്പോലും കടന്നാക്രമിക്കുകയും ചെയ്യുന്നു. ബംഗാളിലും മറ്റും ഉണ്ടായിരുന്നതുപോലെ അസഹിഷ്ണുത പലയിടങ്ങളിലും ഇപ്പോൾ ദൃശ്യമാണ്. പാർട്ടി നേതാക്കളുടെ ബന്ധുക്കൾ വഴിവിട്ട രീതിയിൽ ഉദ്യോഗം നേടുന്നതും വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇ.പി. ജയരാജന്റെ ബന്ധുവിന് അനധികൃത നിയമനം നൽകിയപ്പോൾ അദ്ദേഹത്തെക്കൊണ്ട് രാജിവയ്പിക്കാനുള്ള മാന്യത പാർട്ടി കാണിച്ചു. എന്നാൽ കെ.ടി. ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. ഒടുവിൽ ലോകായുക്ത ചെവിക്കു പിടിച്ചു പുറത്താക്കിയപ്പോൾ അതു മന്ത്രിസഭയ്ക്കു തന്നെ അപകീർത്തിയുണ്ടാക്കി. പിന്നീട് പി.കെ. ബിജുവിന്റെയും എം.ബി. രാജേഷിന്റെയും കെ.കെ. രാഗേഷിന്റെയും ഭാര്യമാർ വളഞ്ഞ വഴിയിലൂടെ നിയമനം നേടിയെന്ന പരാതി ഉയർന്നുവന്നു. അതിനെയൊക്കെ ന്യായീകരിക്കാനാണ് പാർട്ടി തുനിഞ്ഞിട്ടുള്ളത്. ഇതുപോലെയുള്ള ആരോപണങ്ങൾ സർക്കാരിന്റെ ധാർമ്മിക അടിത്തറ തകർക്കുകയും പാർട്ടിക്ക് തീർത്താൽ തീരാത്ത അപമാനമുണ്ടാക്കുകയും ചെയ്യും. ഇതിലൊന്നും ഇടപെടാനോ ന്യായമായ പരിഹാരമുണ്ടാക്കാനോ കോടിയേരി ബാലകൃഷ്ണനു കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ചു ഇവയേക്കാൾ വഷളായ ആരോപണങ്ങളുണ്ടായിരുന്നു എന്നതും കാരണമാകാം. ഇത്തരം ആരോപണങ്ങൾ അവഗണിച്ചുകൊണ്ട് ഗോവിന്ദൻ മാസ്റ്റർക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ഇതപര്യന്തം അക്രമരാഷ്ട്രീയത്തോടും ബന്ധു നിയമനത്തോടും വ്യക്തിപൂജയോടും കടുത്ത എതിർപ്പു പ്രകടിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. അതുകൊണ്ട് ഇനിയും കടുത്ത നിലപാടു സ്വീകരിക്കാൻ നിർബന്ധിതനാകും.
സർക്കാരിന്റെയും മുന്നണിയുടെയും പാർട്ടിയുടെയും ഇടതുപക്ഷസ്വഭാവം തന്നെ പുനഃപരിശോധിക്കേണ്ടതായി ഇരിക്കുന്നു. തൃക്കാക്കരയിൽ ജാതിയും മതവും മുൻനിറുത്തി സ്ഥാനാർത്ഥിയെ നിശ്ചയിച്ചതും സാമുദായിക അടിസ്ഥാനത്തിൽ പ്രചാരണം നടത്തിയതും വലിയ തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ആലപ്പുഴ കളക്ടറെ നിയമിച്ചതും ദിവസങ്ങൾക്കകം മാറ്റിയതും അതുപോലെ തന്നെ. മലപ്പുറം ജില്ലയിൽ ചില പണച്ചാക്കുകളെ ഇടതുപക്ഷ സ്വതന്ത്രന്മാരാക്കി അവതരിപ്പിച്ചതും മുന്നണിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് നിരക്കുന്നതായിരുന്നില്ല. സർക്കാരും പാർട്ടിയും ചില പ്രവാസി വ്യവസായികളോട് അതിരുകടന്ന വിധേയത്വം പ്രകടിപ്പിക്കുന്നതും ശരിയായ രീതിയല്ല. സിൽവർലൈൻ പോലെയുള്ള വികസന മാതൃകകളും പുനഃപരിശോധിക്കപ്പെടേണ്ടതാണ്. സിംഗൂർ - നന്ദിഗ്രാം പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ഇവയൊക്കെ അനിവാര്യമാണ്. ഗോവിന്ദൻമാസ്റ്ററുടെ നേതൃത്വത്തിൽ ഇവയൊക്കെ പരിശോധിക്കപ്പെടുമെന്നാണ് പ്രത്യാശിക്കുന്നത്. അല്ലെങ്കിൽ പാർട്ടിയും സർക്കാരും വലിയവില കൊടുക്കേണ്ടതായി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |