പാരീസ് : നാല് വർഷം മുൻപ് അപകടത്തിൽപ്പെട്ട് മത്സരം പൂർത്തിയാക്കാനാവാതെ പാതിവഴിയിൽ മോഹം ഉപേക്ഷിക്കേണ്ടിവന്ന മലയാളി നാവികൻ അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിന്റെ പുതിയ എഡിഷനിൽ യാത്ര തുടങ്ങി. ഫ്രാൻസിലെ ലെ സാബ്‌ലെ ദെലോൻ തുറമുഖത്തുനിന്ന് ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30നാണ് കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റാനുള്ള മത്സരം തുടങ്ങിയത്. 43കാരനായ അഭിലാഷിന്റേത് ഉൾപ്പെടെ 16 പായ്‌വഞ്ചികളാണു മത്സരത്തിലുള്ളത്.
ലെ സാബ്‌ലെ ദെലോനിൽനിന്ന് ആരംഭിച്ച്, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ 48,000 കിലോമീറ്ററോളം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരികെയെത്തുന്നതാണ് മത്സരം. സമുദ്ര യാത്രകൾക്ക് അരനൂറ്റാണ്ടു മുൻപ് ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യകൾ മാത്രം അവലംബിച്ചായിരിക്കണം യാത്രയെന്നതാണു പ്രധാന നിബന്ധന. ബയാനത് എന്നു പേരിട്ട പായ്‌വഞ്ചിയിലാണ് മുൻ നാവികസേനാ ഉദ്യോഗസ്ഥനായ അഭിലാഷ് മത്സരിക്കുക.
നാലു വർഷം മുൻപു നടന്ന ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്ഷോഭത്തിൽ വഞ്ചി തകർന്നു പരുക്കേറ്റ അഭിലാഷിനു മത്സരത്തിൽനിന്നു പിന്മാറേണ്ടി വന്നിരുന്നു. 2018 സെപ്റ്റംബർ 21നായിരുന്നു അപകടം. ഇത്തവണ വിജയകരമായി ഫിനിഷ് ചെയ്യുകയാണു ലക്ഷ്യമെന്ന് അഭിലാഷ് ടോമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |