പുതുച്ചേരി: സ്വന്തം മകളെക്കാൾ മാർക്ക് നേടിയ എട്ടാം ക്ളാസുകാരനെ ജ്യൂസിൽ വിഷം കലർത്തി നൽകി സഹപാഠിയുടെ അമ്മ കൊലപ്പെടുത്തി. പുതുച്ചേരി കാരയ്ക്കലിലാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കിയ സംഭവം.
കാരയ്ക്കൽ സിറ്റിയിൽ രാജേന്ദ്രന്റെയും മാലതിയുടെയും രണ്ടാമത്തെ മകനായ ബാലമണികണ്ഠനാണ് (13) അസൂയാലുവായ സ്ത്രീയുടെ മനോവൈകൃതം മൂലം ജീവൻ നഷ്ടമായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാല ശനിയാഴ്ചയാണ് മരിച്ചത്.
സഹപാഠിയുടെ അമ്മ ജെ. വിക്ടോറിയ സഹായറാണിയെ (42) പൊലീസ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.
കാരയ്ക്കലിലെ സ്വകാര്യ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയായിരുന്നു ബാല. ക്ളാസിൽ ഒന്നാമനും പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കനുമായിരുന്നു.
വെള്ളിയാഴ്ച സ്കൂൾ വാർഷികാഘോഷം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ബാല ഛർദ്ദിച്ച് അവശനായതോടെയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ വിഷം അകത്തു ചെന്നതായി വ്യക്തമായി. സ്കൂളിൽവച്ച് സെക്യൂരിറ്റി ജീവനക്കാരൻ ജ്യൂസ് നൽകിയെന്ന് കുട്ടി പറഞ്ഞു. ബാലയുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ നൽകിയ ജ്യൂസ് ബോട്ടിലുകൾ അവരുടെ നിർദേശ പ്രകാരമാണ് കുട്ടിക്ക് കൊടുത്തതെന്ന് സെക്യൂരിറ്റി വെളിപ്പെടുത്തിയതോടെയാണ് ചുരുളഴിഞ്ഞത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ സഹായറാണി ജ്യൂസ് കൈമാറുന്നത് കാണാമായിരുന്നു.
ബാലമണികണ്ഠൻ കൂടുതൽ മാർക്ക് വാങ്ങിയതുകൊണ്ടാണ് തന്റെ മകൾ ക്ളാസിൽ രണ്ടാം സ്ഥാനത്തായതെന്നും അതിന്റെ വൈരാഗ്യം കൊണ്ടാണ് വിഷം നൽകിയതെന്നും സഹായറാണി പൊലീസിന് മൊഴി നൽകി.
നാട്ടുവൈദ്യശാലയിൽ നിന്ന് വാങ്ങിയ ഗുളിക പൊടിച്ചു കലർത്തിയ ജ്യൂസ് കുട്ടിക്ക് നൽകാൻ സെക്യൂരിറ്റിയെ ഏല്പിച്ചതായും സ്കൂൾ വാർഷിക പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ബാലയെ തടയുകയായിരുന്നു ലക്ഷ്യമെന്നും സഹായറാണി വെളിപ്പെടുത്തി.
അതേസമയം, കളരിയ്ക്കൽ ജനറൽ ആശുപത്രിയിലെത്തിച്ച ശേഷവും നന്നായി സംസാരിച്ച കുട്ടി പൊടുന്നനെ മരിച്ചത് ചികിത്സാപ്പിഴവുകൊണ്ടാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നാഗപട്ടണം - ചെന്നൈ റോഡ് ഉപരോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |