ഫോം നഷ്ടപ്പെട്ടെന്ന് ഏറെ പഴികേട്ട മുൻ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്ത് തിരിച്ചെത്തിയിരിക്കുകയാണ്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ തിരിച്ചുവരവ് റൺസിലൂടെ ആഘോഷിക്കുകയാണ് താരം. തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് അർദ്ധസെഞ്ച്വറി നേടി. ഇപ്പോഴിതാ ക്രിക്കറ്റ് ലോകം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയത്തെപ്പറ്റി വെളിപ്പെടുത്തൽ നടത്തുകയാണ് താരം. വിരാട് കൊഹ്‌ലി ക്യാപ്ടൻ സ്ഥാനം ഉപേക്ഷിച്ചത് ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് തുറന്നു സംസാരിക്കുകയായിരുന്നു താരം.
ക്യാപ്ടൻ സ്ഥാനം ഉപേക്ഷിച്ചപ്പോൾ ഒരേയൊരു വ്യക്തി മാത്രമാണ് തനിക്ക് മെസേജ് അയച്ചതെന്നും മറ്റാരുമത് ചെയ്തില്ലെന്നും താരം പറഞ്ഞു. 'ഞാൻ ആ താരത്തോടൊപ്പം കളിച്ചിട്ടുണ്ട്. ആ താരം മുൻ നായകൻ എം എസ് ധോണിയാണ്. ധാരാളം പേരുടെ കയ്യിൽ എന്റെ നമ്പറുണ്ട്. ധാരാളം പേർ എനിക്ക് ടിവിയിലൂടെയും മറ്റും നിർദേശങ്ങൾ നൽകാറുണ്ട്. എന്നാൽ ധോണി മാത്രമാണ് എന്നോട് സംസാരിച്ചത്. നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർത്ഥമായ ബഹുമാനവും ബന്ധവും ഉണ്ടെങ്കിൽ ഇരുവശത്തുനിന്നും അതിന്റെ സുരക്ഷിതത്വം അനുഭവിക്കാൻ സാധിക്കും'- വിരാട് വെളിപ്പെടുത്തി. മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
'എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒന്നും ആവശ്യമില്ല. എന്നിൽ നിന്ന് അദ്ദേഹവും ഒന്നും ആവശ്യപ്പെടാറില്ല. അദ്ദേഹത്തിൽ നിന്ന് ഒരിക്കലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടില്ല. എനിക്കെന്തെങ്കിലും ആരോടെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ അവരുമായി നേരിട്ട് സംസാരിക്കും. ടിവിയിലൂടെയും മറ്റും ലോകം മുഴുവൻ കാൺകെ നിങ്ങൾ എനിക്ക് നിർദേശങ്ങളും ഉപദേശങ്ങളും മറ്റും തന്നാൽ അതൊരിക്കലും എനിക്ക് മൂല്യമുള്ളതായി അനുഭവപ്പെടാറില്ല'- വിരാട് വ്യക്തമാക്കി.
ലോകകപ്പിന് ശേഷം ടി20 ക്യാപ്ടൻ സ്ഥാനത്ത് നിന്ന് വിരാട് സ്വയം ഒഴിയുകയായിരുന്നു. തുടർന്ന് വൈറ്റ്- ബോൾ ഫോർമാറ്റുകൾക്കും ഒരേ ക്യാപ്ടൻ തന്നെ വേണമെന്ന തീരുമാനത്തിൽ ഏകദിന ക്യാപ്ടൻ സ്ഥാനത്ത് നിന്ന് താരത്തെ നീക്കം ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് ശേഷം കോലി ടെസ്റ്റ് ക്യാപ്ടൻ സ്ഥാനം ഒഴിയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |