കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെയും മാദ്ധ്യമ പ്രവർത്തകനെയും ആക്രമിച്ച ഡി.വൈ.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗം. മാർച്ച് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജലപീരങ്കി പ്രയോഗത്തിൽ തലയ്ക്ക് പരിക്കേറ്റ സംസ്ഥാന ജന.സെക്രട്ടറി എം.ധനീഷ്‌ലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
ഡി.വൈ.എഫ്.ഐ ജില്ലാ ജോ. സെക്രട്ടറി കെ.അരുണിന്റെ നേതൃത്വത്തിൽ അഞ്ച് ദിവസം മുമ്പാണ് വിമുക്ത ഭടന്മാരായ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയും മാദ്ധ്യമം റിപ്പോർട്ടർ പി.ഷംസുദ്ദീനെയും ആക്രമിച്ചത്. എന്നാൽ അക്രമികളെ പിടികൂടാതെ രക്ഷപ്പെടാനുള്ള സാഹചര്യമാണ് പൊലീസ് ഒരുക്കിയതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും വിടുപണി ചെയ്യുന്ന പൊലീസുകാർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പൂട്ടി താക്കോൽ പാർട്ടി ഓഫീസിൽ ഏൽപ്പിക്കുന്നതാണ് നല്ലത്. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കേണ്ട മന്ത്രി ഡി.വൈ.എഫ്.ഐ അക്രമികളെ തള്ളിപ്പറയാത്തത് സർക്കാർ അക്രമികൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി എം.ധനീഷ് ലാൽ, ഡി.സി.സി ജന. സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, അബ്ദുറഹിമാൻ എടക്കുനി, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുജീബ് പുറായിൽ, ശ്രീയേഷ് ചെലവൂർ, സുജിത്ത് ഒളവണ്ണ, ഷമീർ ഓമശ്ശേരി, സനൂജ് കരുവട്ടൂർ, ഹരീഷ് കോവൂർ, മുരളി അമ്പലക്കോത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |