കുന്നിക്കോട്: ആശുപത്രിയിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയതിന് കാപ്പ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം ചക്കുപാറ പ്ലാങ്കീഴിൽ ചരുവിള വീട്ടിൽ ശിവൻ എന്ന വിനീതിനെയാണ് (24) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം നടന്നത്. ശിവൻ ശാസ്ത്രി ജംഗ്ഷനിലുള്ള സ്വകാര്യ ആശുപത്രിയിലെത്തി പേവിഷ ബാധയ്ക്കുള്ള വാക്സിൻ ആവശ്യപ്പെട്ടു. വാക്സിൻ ഇല്ലെന്ന് അറിയിച്ച ജീവനക്കാരിയെ ശിവൻ അസഭ്യം പറഞ്ഞു. കൂടാതെ ആശുപത്രി തല്ലി തകർത്ത് തീവെച്ച് നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാൾ അഞ്ചര മാസത്തെ കാപ്പ പ്രകാരമുള്ള ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ട് രണ്ടാമത്തെ ക്രിമിനൽ കേസാണിത്. കുന്നിക്കോട് എസ്.എച്ച്.ഒ. അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ.വൈശാഖ് കൃഷ്ണൻ, ഫൈസൽ, സന്തോഷ്, എ.എസ്.ഐ. ഗോപൻ, എസ്.സി.പി.ഒ. അഭിലാഷ്, സി.പി.ഒ ബിനു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |