ന്യൂഡൽഹി:മുസ്ലിം പെൺകുട്ടികൾക്ക് സ്കൂളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കർണ്ണാടക സർക്കാർ തീരുമാനം ശരിവെച്ച കർണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വീണ്ടും വാദം കേൾക്കും. ഇന്നലെ ഹർജികളിൽ വാദം കേൾക്കൽ ആരംഭിക്കാനിരിക്കെ എല്ലാ ഹർജികളും ഒരു വിഷയമായി വാദം കേൾക്കുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകൻ ഇജാസ് മഖ്ബൂൽ നിർദ്ദേശിച്ചു. ഇക്കാര്യം അംഗീകരിച്ച ബെഞ്ച് ഒന്നോ രണ്ടോ ദിവസത്തിനുളളിൽ വിചാരണ പൂർത്തിയാക്കാമെന്ന് അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 145(3) പ്രകാരം ഈ പ്രശ്നം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. ഒരു മതേതര രാജ്യത്ത് സർക്കാർ നടത്തുന്ന സ്ഥാപനത്തിൽ മതപരമായ വസ്ത്രം ധരിക്കണമെന്ന് നിങ്ങൾക്ക് പറയാനാകുമോയെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വാദം കേൾക്കുന്നതിനിടയിൽ പറഞ്ഞു. വിഷയം വളരെ പരിമിതമാണെന്നും സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ടതാണെന്നും കർണ്ണാടക സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം നടരാജ് പറഞ്ഞു. എന്നാൽ ഹിജാബ് ധരിച്ചാൽ സ്കൂളിലെ അച്ചടക്കം എങ്ങനെ ലംഘിക്കപ്പെടുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു. വിദ്യാർത്ഥകളിൽ ഒരു വിഭാഗം ഷാളുകൾ അണിഞ്ഞെത്തിയ കാര്യം കർണ്ണാടക അഡ്വക്കറ്റ് ജനറൽ പ്രഭുലിംഗ് നവദ്ഗി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ച തീരുമാനം സ്ഥാപനത്തിന് വിട്ടതായും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |