ഒട്ടാവ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ 13 ഇടങ്ങളിലുണ്ടായ കത്തിക്കുത്ത് ആക്രമണങ്ങളിൽ 10പേർമരിച്ചു. 15ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശവാസികളായ ഡാമിയൻ സാൻഡേഴ്‌സൺ (31),മൈൽസ് സാൻഡേഴ്‌സൺ (30)എന്നിവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. അക്രമ പരമ്പരയ്ക്ക് ശേഷം കാറിൽ രക്ഷപെട്ട ഇവർക്കായി തെരച്ചിൽ ശക്തമാക്കി.
ഇവർ ഒളിവിലാണെന്നാണ് വിവരം. ആക്രമണം നടന്ന ജെയിംസ് സ്മിത്ത് ക്രീ നേഷനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെ 2500 പേരാണ് താമസിക്കുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ 5.40നാണ് സംഭവം. ഫുട്‌ബോൾ ടിക്കറ്റ് വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
പ്രതികൾ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചിലരെ പ്രത്യേകം തിരഞ്ഞുപിടിച്ച് കുത്തിയതായും പൊലീസ് അറിയിച്ചു. മൂന്ന് ഹെലികോപ്റ്ററുകളിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു.
ഭീതിപ്പെടുത്തുന്നതും ഹൃദയഭേദകവുമായ അക്രമമാണ് നടന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ട്രൂഡോ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ ട്രൂഡോ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |