ന്യൂഡൽഹി: വിദ്യാർത്ഥികളെ സ്വപ്‌നം കാണാനും അത് സഫലമാക്കാനും പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഭാവി ഇന്ത്യയുടെ രൂപകൽപന നിർവഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ ദേശീയ അദ്ധ്യാപക പുരസ്കാര ജേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഒരു വ്യക്തിക്കു വെളിച്ചം പകരുന്നവരാണ് അദ്ധ്യാപകർ. വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ദൃഢനിശ്ചയങ്ങളാക്കി മാറ്റുന്നതും അവരാണ്. 2047ലെ ഇന്ത്യയുടെ ഭാവി ഇന്നത്തെ വിദ്യാർത്ഥികളെ ആശ്രയിച്ചാണുള്ളത്. അത് രൂപപ്പെടുത്തുക വഴി അദ്ധ്യാപകർ രാജ്യത്തിന്റെ രൂപരേഖയാണ് തയ്യാറാക്കുന്നത്.
വിദ്യാലയത്തിലും സമൂഹത്തിലും വീട്ടിലും വിദ്യാർത്ഥിക്കു സംഘർഷങ്ങൾ ഉണ്ടാവരുത്. എല്ലാ വിദ്യാർത്ഥികളെയും തുല്യരായി കാണണം. അവരുടെ വളർച്ചയിൽ അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കും ഒരേ പങ്കാണ്. ഇവയെല്ലാം ലക്ഷ്യമിട്ടാണ് സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയത്.
തന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ ‘വികസിത ഇന്ത്യ, അടിമത്തമില്ലാത്ത മനസ്, പൈതൃകത്തിൽ അഭിമാനിക്കൽ, ഒരുമ, പൗരധർമ്മം' തുടങ്ങിയ അഞ്ച് ഘടകങ്ങൾ വിദ്യാലയങ്ങളിൽ ചർച്ച ചെയ്യണം. 2047ലേക്കുള്ള യാത്ര സ്വപ്നം കാണാത്ത ഒരു വിദ്യാർത്ഥിയും ഉണ്ടാകരുത്. രാജ്യം പിന്നാക്കം പോകാൻ അനുവദിക്കരുത്. അടിമച്ചങ്ങലകൾ പൊട്ടിച്ച് മുന്നേറണം. ഒഡീഷയിലെ വിദൂരമേഖലകളിൽ പഠിപ്പിച്ച അദ്ധ്യാപികകൂടിയായ രാഷ്ട്രപതിയാണ് നമുക്കുള്ളതെന്ന് അദ്ദേഹം ഒാർമ്മിപ്പിച്ചു.
തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക ജെയ്‌നസ് ജേക്കബ് അടക്കം 45 അദ്ധ്യാപകരുമായും പ്രധാനമന്ത്രി സംവദിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാ ദേവി തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |