തൃശൂർ: ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം ഈ വർഷം ഡിസംബറിൽ ആരംഭിക്കാൻ തീരുമാനം. സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടി പൂർത്തീകരിച്ച് ഡിസംബറിൽ പ്രവർത്തനമാരംഭിക്കാൻ നിർമ്മാണ ഏജൻസിയായ ഇൻകെൽ ലിമിറ്റഡിന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി.
285.54 കോടി ചെലവിലാണ് സൂപ്പർ സ്‌പെഷ്യാൽറ്റി ബ്ലോക്ക് നിർമിക്കുന്നത്. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആശുപത്രിയിലെ പുതിയ വികസന പ്രവർത്തനങ്ങൾക്ക് തടസമായിട്ടുള്ള വൈദ്യുതി പ്രതിസന്ധി ഈ മാസം 15ന് മുൻപ് പരിഹരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.
ഇതോടെ ട്രോമ ആൻഡ് ട്രയാജ് കെട്ടിടവും ഇ ഹെൽത്ത് പദ്ധതിയും പ്രവർത്തനക്ഷമമാകും. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെ സേവനങ്ങൾ ഇ ഹെൽത്ത് സംവിധാനത്തിലൂടെ എല്ലാ രോഗികൾക്കും ലഭ്യമാക്കും. രണ്ടാം ഘട്ടമായി ഇൻ പേഷ്യന്റ് സൗകര്യം ഉൾപ്പെടുത്താനുള്ള ഭരണാനുമതി ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ വികസനത്തിന് ആവശ്യമായ ഉപകരണം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്ക് ഉടൻ പൂർത്തിയാക്കണം
277.76 കോടി ചെലവിൽ നിർമിക്കുന്ന മദർ ആൻഡ് ചൈൽഡ് ഹെൽത്ത് ബ്ലോക്കുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. കൂടാതെ, ഇൻഫെഷ്യസ് ഡിസീസ് ബ്ലോക്ക് (5 കോടി), സെൻട്രൽ ലൈബ്രറി (5 കോടി) തുടങ്ങിയ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് എന്നിവർ പങ്കെടുത്തു.
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട്; നടപടി പുരോഗമിക്കുന്നതായി മന്ത്രി വീണ ജോർജ്
തൃശൂർ: അവയവമാറ്റത്തിന് മാത്രമായി സംസ്ഥാനത്ത് ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇത് സംബന്ധിച്ച നടപടികളിലേയ്ക്ക് കടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 26.42 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ പ്രത്യേകം ടീം ഇതിനായി സജ്ജമാണ്. ഏറ്റവും പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയ സർക്കാർ മേഖലയിലുണ്ടായിരുന്നില്ല. എന്നാൽ ഇനി അത് സാദ്ധ്യമാണെന്നും മന്ത്രി പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ കാർഡിയോളജി പ്രൊഫസർ തസ്തിക അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിൽ 2020- 21 കാലയളവിൽ വിവിധ പദ്ധതികളിലായി പ്ലാൻ ഫണ്ട് വഴി 36.5 കോടിയോളം അനുവദിച്ചിട്ടുണ്ട്. ഇതിൽ 5 കോടിയാണ് ഇൻഫെക്ഷൻ ഡിസീസ് ബ്ലോക്കിന് വകയിരുത്തിയത്.
സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ 5.5 കോടിയും സർജിക്കൽ ഓങ്കോളജി തിയേറ്റർ സംവിധാനത്തിനായി രണ്ട് കോടിയും അനുവദിച്ചു. മെഡിക്കൽ കോളേജിൽ നിന്ന് ലഭിക്കുന്ന ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ് നടപ്പിലാക്കും. പ്രവർത്തനത്തിന്റെ പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരത്ത് നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ്, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ പി.എൻ.സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി, ഡോ.തോമസ് മാത്യു, ഡോ.ഷീല ബി, ഡോ.വി.വി.ഉണ്ണിക്കൃഷ്ണൻ, ഡോ.നിഷ എം ദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |