തൃശൂർ: കാർഷിക സർവകലാശാലയിലെ പ്രധാന തസ്തികകളിലെ ഇൻചാർജ് ഭരണത്തെ ചൊല്ലി വിവാദം. സ്ഥിര നിയമനത്തിനുള്ള നടപടിക്രമം തടഞ്ഞ് ഒരു വിഭാഗം ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചതോടെയാണ് ഡയറക്ടർ, ഡീൻ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനം നീളുന്നത്.
പത്ത് വർഷത്തോളമായി നിയമനം നടക്കാത്തതിനാൽ ഇൻചാർജ്ജുമാരാണ് ഭരിക്കുന്നത്. അതേസമയം ഇൻചാർജ് ഭരണത്തിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് നേതൃത്വം നൽകിയവർ ഇപ്പോൾ സ്ഥിര നിയമനത്തിന് തുരങ്കം വയ്ക്കുന്നുവെന്നും മറുവിഭാഗം ആരോപിക്കുന്നു.
വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കാൻ ഒരു മാസമുള്ളപ്പോഴുള്ള ഈ വിവാദത്തിന് പിന്നിൽ സി.പി.എമ്മും സി.പി.ഐയുമായുള്ള അഭിപ്രായ വ്യത്യാസമാണെത്രേ. പ്രശ്‌നം പരിഹരിച്ച് സർവകലാശാലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംരക്ഷണ സമിതിയുടെ സമരം നടത്തിയത്. നാല് തസ്തികളിൽ സ്ഥിരനിയമനത്തിന് നടപടിയെടുത്തിട്ടും സ്റ്റേ വാങ്ങിയതിന് പിന്നിൽ ഇൻചാർജ് ഭരണം തുടരുകയെന്ന ലക്ഷ്യമാണ് ഉള്ളതെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഗവേഷണ, വിജ്ഞാന വ്യാപന വിഭാഗങ്ങളിലെ ഡയറക്ടർമാർ, അഗ്രിക്കൾച്ചർ ഫാക്കൽറ്റി, എൻജിനീയറിംഗ് ഫാക്കൽറ്റി ഡീൻ എന്നിവയിലേക്കുള്ള നിയമനത്തിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
നിയമനത്തിൽ സുതാര്യതയില്ലെന്ന്
നിയമനത്തിൽ തീരുമാനം എടുക്കേണ്ട എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ 12 പേർ വേണ്ടിടത്ത് അഞ്ച് പേരേയുള്ളൂവെന്നും
നിയമന നീക്കം സുതാര്യമല്ലെന്നും ആരോപിച്ചാണ് ഒരു വിഭാഗം ജീവനക്കാർ സ്റ്റേ വാങ്ങിയത്. ബാക്കിയുള്ളവരെ തെരഞ്ഞെടുത്ത ശേഷം നിയമന നടപടി തുടർന്നാൽ മതിയെന്നാണ് അവരുടെ വാദം. ഒഴിഞ്ഞുകിടക്കുന്ന ആറ് ഡീനുകളുടെ തസ്തികയുൾപ്പെടെ 10 തസ്തികളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. വിജ്ഞാപനത്തിനല്ല, തെരഞ്ഞെടുപ്പ് നടപടിക്രമം തുടരുന്നതിനാണ് സ്റ്റേ എന്നും അവർ പറഞ്ഞു.
അപകീർത്തിപ്പെടുത്തുന്നെന്ന്
എക്‌സിക്യുട്ടീവ് കമ്മിറ്റി ഉണ്ടാക്കേണ്ടത് സർക്കാരാണെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം. ഇൻചാർജ് ഭരണം തുടരാനായി തടസവാദം ഉന്നയിച്ച് സർവകലാശാലയെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇൻചാർജ് ഭരണത്തിൽ വീഴ്ചയുണ്ട്. ഒരു വിഭാഗം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ ജോലിക്ക് ഹാജരാകാതെയാണ് സമരം നടത്തി സർവകലാശാലയ്ക്ക് എതിരായ സന്ദേശം പ്രചരിപ്പിച്ചത്. ഇത് കർഷക സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇത്തരക്കാരെ ഭയന്ന് ശാസ്ത്രജ്ഞരിൽ ചിലർ സർവകലാശാലയ്ക്ക് പുറത്തുള്ള ബോർഡുകളിലേക്ക് ചേക്കേറിയെന്നും അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |