SignIn
Kerala Kaumudi Online
Friday, 19 April 2024 4.22 AM IST

കൊല്ലം തീരം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് ; ബോട്ടിൽ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കക്കാർ പിടിയിൽ

human-traffic

കൊല്ലം: കൊല്ലം തീരത്ത് നിന്ന് ബോട്ടിൽ കാനഡയിലേക്ക് കടക്കാനെത്തിയ 11 ശ്രീലങ്കൻ സ്വദേശികൾ , കൊല്ലത്തെ ലോഡ്ജിൽ നിന്ന് പൊലീസിന്റെ പിടിയിലായി. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ജൂലായ് 20ന് കൊളംബോയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ തമിഴ്നാട്ടിലെത്തിയതാണ്. ബാക്കി ഒമ്പത് പേർ വർഷങ്ങൾക്ക് മുമ്പേ അഭയാർത്ഥികളായി തമിഴ്നാട്ടിൽ താമസിക്കുന്നവരും.

ടൂറിസ്റ്റ് വിസയിലെത്തിയ ശ്രീലങ്ക തിരുകോണമല കുച്ചവേളി സ്വദേശി പവിത്രൻ(27), ടിങ്കോമാലി സ്വദേശി സുദർശൻ (27), അഭയാർത്ഥികളായെത്തിയ നവനീതൻ(24), പ്രകാശ് രാജ്(22), അജയ് (24),ജദൂർസൻ(21), പ്രസാദ്(24), ശരവണൻ(24), മതിവണ്ണൻ(35), ക്വീൻസ് രാജ് (22)​, ദിനേശ്കുമാർ(36) എന്നിവരാണ് പിടിയിലായത്.ശ്രീലങ്കൻ അഭയാർത്ഥികൾ കടൽമാർഗ്ഗം വിദേശരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി തമിഴ്നാട് ക്യു ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ശ്രീലങ്കൻ അഭയാർത്ഥി സംഘം കൊല്ലത്തെത്തിയതായി കൊല്ലം സിറ്റി പൊലീസിന് ക്യു ബ്രാഞ്ചിന്റെ അറിയിപ്പ് ലഭിച്ചു. മൂന്ന് പേരുടെ ചിത്രവും പേരും കൈമാറി. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീലങ്കക്കാർ കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിലുള്ളതായി സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് 11 പേരും പിടിയിലായത്.

.

ഇടനിലക്കാരൻ

ലക്ഷ്മണ

ഫോണിലൂടെ മാത്രം പരിചയമുള്ള ശ്രീലങ്കൻ സ്വദേശി ലക്ഷ്മണയുടെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ കൊല്ലത്തെത്തിയതെന്നാണ് പിടിയിലായവർ പറയുന്നത്. രണ്ട് ലക്ഷം രൂപ നൽകിയാൽ ബോട്ടിൽ കാനഡയിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. ഇവർ നൽകുന്ന തുക ഉപയോഗിച്ച് മത്സ്യബന്ധന ബോട്ട് വിലയ്ക്ക് വാങ്ങി കാനഡയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു പറഞ്ഞത്. ലക്ഷ്മണയെ ഇവർ നേരിൽ കണ്ടിട്ടില്ല. വാട്സ്ആപ്പ് വഴിയാണ് വിളിക്കുന്നത്. പിടിയിലായവർ രണ്ട് സംഘങ്ങളായി ബസിൽ രണ്ട് ദിവസം മുമ്പാണ് കൊല്ലത്തെത്തിയത്. ഇവരെല്ലാം തീരെ ദരിദ്രരാണ്. നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് കാനഡയിലേക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനം സ്വീകരിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

കടത്ത് തുടർക്കഥ

കാനഡയിലേക്ക് കടക്കാനെത്തിയവർക്ക് ബോട്ട് വാങ്ങിനൽകാമെന്ന് സമ്മതിച്ച ഇവിടത്തെ ഏജന്റിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനയുണ്ട്. ഒരു വർഷം മുമ്പ് കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴ സ്വദേശിനിയായ ഈശ്വരി വാങ്ങിയ ബോട്ടിൽ കാനഡയിലേക്ക് ആളുകളെ കടത്തുന്നതിനിടയിൽ അമേരിക്കൻ സൈന്യം പിടി കൂടിയിരുന്നു. കുളത്തൂപ്പുഴ സ്വദേശിനിയുടെ ബന്ധു ബോട്ട് ഏറ്റെടുത്ത് രൂപമാറ്റം വരുത്തി മനുഷ്യക്കടത്തിന് ഉപയോഗിക്കുകയായിരുന്നു. കേസിൽ ഈശ്വരിയേയും ബന്ധുവിനെയും തമിഴ്നാട് പൊലീസ് പിടി കൂടിയിരുന്നു.ഇപ്പോൾ പിടിയിലായവർ ഉൾപ്പടെ ഏകദേശം 75 ശ്രീലങ്കക്കാർ കാനഡയിലേക്ക് കടക്കാൻ കൊല്ലത്തും അയൽ ജില്ലകളിലും എത്തിയിട്ടുണ്ടെന്നാണ് നിഗമനം.

അഞ്ച് പേർക്കായി

തെരച്ചിൽ

11 പേർ പിടിയിലായ ലോഡ്ജിൽ അഞ്ച് ശ്രീലങ്കൻ അഭയാർത്ഥികൾ കൂടി എത്തിയിരുന്നു. ഞായറാഴ്ച രാത്രി 9 മണിയോടെ ലോഡ്ജിലെത്തിയ ഇവർ മുറി ഇഷ്ടപ്പെടാത്തതിനാൽ മടങ്ങുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കറുത്ത കാറിലാണ് ഇവർ എത്തിയതും മടങ്ങിയതും. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HUMAN TRAFFIC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.