തിരുവനന്തപുരം: ഗണേശോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നഗരത്തെ ഭക്തിസാന്ദ്രമാക്കി ഗണേശ വിഗ്രഹഘോഷയാത്ര നടന്നു. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞമാസം 28നാണ് ഗണേശോത്സവം ആരംഭിച്ചത്. ഘോഷയാത്രയ്‌ക്ക് മുന്നോടിയായി പഴവങ്ങാടിയിൽ നടന്ന സാംസ്‌കാരിക സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. എസ്.എൻ. രഘുചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രൻ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഗണേശോത്സവ ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ 40പ്രധാന കേന്ദ്രങ്ങളിൽ നിന്നും നഗരത്തിലെ 35കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ഘോഷയാത്രകൾ പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നിൽ എത്തിച്ചേർന്നതോടെയായിരുന്നു സമ്മേളനം. തുടർന്ന് പഴവങ്ങാടി മഹാഗണപതിക്ഷേത്രത്തിൽ നിന്ന് പകർന്ന് നൽകിയ ദീപം ഗണേശവിഗ്രഹത്തിന് മുന്നിൽ തെളിച്ചതോടുകൂടി വിഗ്രഹഘോഷയാത്ര ആരംഭിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം, നാസിക് ബാന്റ്, ബാന്റ്‌മേളം, ശിങ്കാരിമേളം, നെയ്യാണ്ടിമേളം,മലബാർ തെയ്യം,പൂക്കാവടി തുടങ്ങി വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും അണിനിരന്നു.
ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്‌മിവിനായകൻ, ബാലഗണപതി,ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടൻ, ഗജമുഖൻ, ഏകദന്തൻ, വികടൻ, മഹോദരൻ, ലംബോദരൻ തുടങ്ങി എട്ട് അവതാരരൂപത്തിലുമുള്ള ഗണേശവിഗ്രഹങ്ങൾ ഘോഷയാത്രയെ ഭക്തിസാന്ദ്രമാക്കി. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ആയുർവേദ കോളേജ്, സ്റ്റാച്യൂ, പാളയം, ജനറൽ ആശുപത്രി, ചാക്ക വഴി ശംഖുംമുഖം ആറാട്ടുകടവിൽ എത്തിച്ചേർന്നു. ശംഖുംമുഖം ആറാട്ടുകടവിൽ നടന്ന പ്രത്യേക പൂജകൾക്കുശേഷം ഗണേശ വിഗ്രഹങ്ങൾ കടലിൽ നിമജ്ജനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |