SignIn
Kerala Kaumudi Online
Thursday, 25 April 2024 2.30 PM IST

അഞ്ചാമത്തെ സമ്പദ് ശക്തി

photo

സമ്പദ് വ്യവസ്ഥയിൽ ആറാംസ്ഥാനത്തായിരുന്ന ഇന്ത്യ ബ്രിട്ടനെ പിന്നിലാക്കി ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയർന്നിരിക്കുന്നു. 3.53 ലക്ഷം കോടി ഡോളർ സമ്പദ് മൂല്യവുമായാണ് ഇന്ത്യയുടെ നേട്ടം. ബ്രിട്ടന്റേത് 3.37 ലക്ഷം കോടി ഡോളർ.

കൊവിഡ് കാലത്തിന്റെ തിരിച്ചടികൾക്കിടയിലും അതിവേഗം വളരുന്ന സമ്പദ് ഘടനയാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യയ്ക്ക് മുന്നിൽ ഇപ്പോഴുള്ളത് അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ്. വരും വർഷങ്ങളിലും ഇന്ത്യ മുന്നേറുമെന്നും 2029-ൽ ഇന്ത്യ മൂന്നാം സമ്പദ് ശക്തിയായി മാറുമെന്നുമാണ് എസ്.ബി.ഐ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നാലാമതുള്ള ജർമ്മനിയെ ഇന്ത്യ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും മറികടക്കുമെന്നാണ് പ്രവചനം.

കൊവിഡിന്റെ ഉത്ഭവത്തിനും വ്യാപനത്തിനും ശേഷം ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് വലിയ തോതിൽ കുറഞ്ഞിരുന്നു. ഇതിന്റെ മുഴുവൻ പ്രയോജനവും ലഭിച്ചില്ലെങ്കിലും സുസ്ഥിരമായ ഭരണവും ജനാധിപത്യവും നിലവിലുള്ള ഇന്ത്യ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഐ ഫോൺ 14 മോഡലിന്റെ ഉത്‌പാദനം ഇന്ത്യയിലേക്കും വരാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. മുൻപേ പോകുന്നത് ആപ്പിളാണെങ്കിൽ പിൻപേ ലോകോത്തരമായ പല വമ്പൻ കമ്പനികളും ഇന്ത്യയിലെത്തുമെന്നതിൽ സംശയിക്കേണ്ട. ഈ സാമ്പത്തിക വർഷത്തിൽ ആദ്യപാദത്തിൽ 13.5 ശതമാനം വളർച്ച ഇന്ത്യ നേടിയപ്പോൾ ചൈനയുടേത് വെറും 0.4 ശതമാനം മാത്രമായിരുന്നു. 2014- ൽ മോദി അധികാരത്തിൽ വരുമ്പോൾ ആഗോള സമ്പദ് രംഗത്ത് ഇന്ത്യൻ ജി.ഡി.പിയുടെ പങ്ക് 2.6 ശതമാനമായിരുന്നു. ഇപ്പോൾ അത് 3.5 ശതമാനമായി ഉയർന്നിരിക്കുന്നു. രാജ്യം വികസനത്തിന്റെ ശരിയായ പാതയിലാണെന്നതിന് മറ്റൊരു തെളിവും ആവശ്യമില്ല.

യൂറോപ്യൻ സമ്പദ് വ്യവസ്ഥയും അമേരിക്കയും നിലവിൽ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ സ്ഥിതി രണ്ട് വർഷമെങ്കിലും ഇനിയും തുടരും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഈ വർഷം ഏഴ് ശതമാനത്തിൽ കുറയാത്ത വളർച്ച നേടി ലോകത്തെ ഏറ്റവും വേഗം വളരുന്ന മേജർ സമ്പദ് വ്യവസ്ഥയാകുന്നത്. ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയും ചെയ്യുമ്പോഴാണ് രാജ്യത്തിന്റെ വളർച്ചയുടെ ഗതിവേഗം കൂടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇറക്കുമതി 37 ശതമാനം വർദ്ധിച്ചപ്പോൾ കയറ്റുമതിയിൽ കൈവരിച്ച വളർച്ച 14 ശതമാനം മാത്രമാണ്. ഇത് ഇരട്ടിയാക്കണമെന്നത് ലക്ഷ്യം വച്ചാണ് മേയ്‌ക്ക് ഫോർ ദി വേൾഡിന് പ്രാമുഖ്യം നൽകണമെന്ന് കേരളത്തിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. അതിവേഗം വളരുന്ന ഏതൊരു സമ്പദ് വ്യവസ്ഥയിലും ഉപോത്പ്പന്നങ്ങളായി രണ്ട് വെല്ലുവിളികൾ ഉയർന്നുവരും. പണപ്പെരുപ്പവും തുടർന്ന് ഉണ്ടാകാവുന്ന വിലക്കയറ്റവുമാണത്. ഇതിനെ ഫലപ്രദമായി നേരിട്ടാൽ ഇന്ത്യയുടെ വളർച്ച ഇവിടത്തെ സാധാരണക്കാരനും നേരിട്ടനുഭവിക്കാൻ കഴിയുന്നതായി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA FIFTH LARGEST ECONOMY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.