കണ്ണൂർ: നേതാക്കളും പ്രവർത്തകരും ജനപ്രതിനിധികളും നടത്തുന്ന പ്രതിമാസ ഗൃഹസന്ദർശന പരിപാടി തിരുവോണം നാളിൽ ആരംഭിക്കുമെന്ന് സി പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും വീടുകളിൽ രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ എത്തിക്കുന്നതിനുമാണ് ഗൃഹസന്ദർശനമെന്ന് എം.വി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നടത്തുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ പലപ്പോഴും വലതുപക്ഷ രാഷ്ട്രീയക്കാർ മോശമായി ചിത്രീകരിക്കുകയും അതുവഴി അവ അട്ടിമറിക്കാനുമാണ് പരിശ്രമിക്കുന്നത്. അതുകൊണ്ടാണ് എല്ലാ മാസവും മൂന്നു ദിവസം ജന സമ്പർക്ക പരിപാടി സംഘടിപ്പിക്കുവാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. 8 മുതൽ 11 വരെയുള്ള തീയതികളിൽ 4000ലേറെ സ്‌ക്വാഡുകളായി ഗൃഹസന്ദർശനം നടക്കുകയാണ്. ഒരു സ്‌ക്വാഡിൽ 3 പേരാണ് ഉണ്ടാവുക.
രക്തസാക്ഷികളുടെയും നേതാക്കളുടെയും അനുസ്മരണ പരിപാടികൾ പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തിയും പ്രഭാതഭേരി സംഘടിപ്പിച്ചും അനുസ്മരണ സമ്മേളനങ്ങൾ നടത്തിയും വിജയിപ്പിക്കും. 9ന് ചടയൻ ദിനത്തിൽ രാവിലെ 8.30ന് പയ്യാമ്പലത്ത് പുഷ്പാർച്ചനയും വൈകു. 5 മണിക്ക് കമ്പിൽ ടൗണിൽ അനുസ്മരണ സമ്മേളനവും നടത്തും- ജയരാജൻ പറഞ്ഞു.
സാമ്രാജ്യവിരുദ്ധ പോരാട്ട ദിനവും കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ സ്മരണീയ ദിനവുമായ സെപ്തംബർ 15 ന് വൈകുന്നേരം 5 മണിക്ക് മോറാഴയിലും തലശ്ശേരിയിലും ചിറക്കുനിയിലും മട്ടന്നൂരിലും മൈലുള്ളിമെട്ടയിലും അനുസ്മരണ സമ്മേളനങ്ങൾ നടത്തും. 23 ന് അഴീക്കോടൻ രക്തസാക്ഷി ദിനത്തിൽ രാവിലെ 8.30 ന് പയ്യാമ്പലത്ത് പുഷ്പാർച്ചനയും പള്ളിക്കുന്നിലും കണ്ണൂർ ടൗണിലും അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. അഴീക്കോടൻ സ്മാരക ക്ലബ്ബുകളുടെയും വായനശാലകളുടെയും നേതൃത്വത്തിൽ പ്രാദേശികമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 27 ന് പാട്യം ഗോപാലൻ അനുസ്മരണദിനത്തിൽ വൈകു. 5 മണിക്ക് പാട്യം കൊട്ടയോടിയിലും താഴെ ചൊവ്വയിലും അനുസ്മരണ സമ്മേളനങ്ങൾ നടത്തും. പാട്യം ഗോപാലൻ സ്മാരക വായനശാലകളും ക്ലബ്ബുകളും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരം സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും- ജയരാജൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് 9നും 10നും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്നത് 9 നാണ്. അന്ന് രാവിലെ 6.30ന് റെയിൽവേ സ്റ്റേഷനിലും വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ് ടൗണിലും 5 മണിക്ക് കമ്പിൽ ടൗണിലും 10 ന് മൊറാഴയിലും സ്വീകരണം നൽകുമെന്ന് ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |