കൊച്ചി: തിരുവോണത്തെ വരവേൽക്കാൻ ഒരു ദിനം ശേഷിക്കേ ഇന്ന് ജനം ഉത്രാടപ്പാച്ചിലുമായി നിരത്തിലേക്കിറങ്ങും. മുൻവർഷങ്ങളിൽ കൊവിഡിൽ പൊലിഞ്ഞ ഓണവിപണി ഇത്തവണ ഉണർന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ. രണ്ടാഴ്ചയായി ഓണക്കോടി വാങ്ങാൻ വസ്ത്രശാലകളിൽ വൻതിരക്കാണ്. ഇത് ഉത്രാടം നാളിൽ ഇരട്ടിയാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്. സദ്യയ്ക്കുള്ള വട്ടങ്ങൾ വാങ്ങാനും ഓണക്കോടിയെടുക്കാനും, പൂ വാങ്ങാനുമെല്ലാമുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ . ഓണവിപണി ലക്ഷ്യമിട്ട് വഴിയോര കച്ചവടക്കാരും നിരത്തിൽ നിരന്നിട്ടുണ്ട്.
ബ്രോഡ്‌വേയിലും എറണാകുളം മാർക്കറ്റിലും ഇന്ന് ഇരട്ടി തിരക്കാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം മാർക്കറ്റിനുള്ളിൽ രാവിലെ മുതൽ കച്ചവടക്കാർ സജീവമാണ്. ക്രമസമാധാനപാലനത്തിന് പൊലീസും രംഗത്തുണ്ട്.
നിരവധി വിപണനമേളകളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും മേളകളിൽ നിന്ന് വാങ്ങാം. ഫോർട്ടികോപ്പിന്റെയും കേരള കർഷകസംഘത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിലായി വിഷരഹിത പച്ചക്കറിമേളകൾ സജ്ജമാക്കിയിട്ടുണ്ട് .
ഓണസദ്യയും പായസ വില്പനയുമായി ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും രംഗത്തുണ്ട്. നോർത്ത്, പാലാരിവട്ടം, ഇടപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പൂവില്പന. പ്രാദേശികമായി കൃഷി ചെയ്ത പൂക്കളും ഇക്കുറി വില്പനയ്ക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |